കോട്ടയം: നീര്‍ച്ചാലായി തുടങ്ങി വളര്‍ന്നും വളഞ്ഞും പുളഞ്ഞുമൊക്കെയായി 78 കി.മീ. ഒഴുകിയാണ് മീനച്ചിലാര്‍ വേമ്പനാട്ടുകായലുമായി ഒരുമിക്കുന്നത്. കൈയേറ്റങ്ങളും നികത്തലുകളുമായി മെലിഞ്ഞുപോയ ആ പുഴയെ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന്‍െറ ഭാഗമായാണ് ഒരു കൂട്ടം പച്ചമനുഷ്യര്‍ നദിയുടെ ഉദ്ഭവസ്ഥാനങ്ങള്‍ തേടിയിറങ്ങിയത്. കോട്ടയം നാട്ടുകൂട്ടത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന മീനച്ചില്‍ നദീ വീണ്ടെടുപ്പ് യജ്ഞത്തിന്‍െറ ഭാഗമായി നടന്ന ആ യാത്ര നദിയുടെ പതനസ്ഥാനത്തുനിന്ന് ഉദ്ഭവസ്ഥാനത്തേക്കുള്ള ‘ഒഴുക്കിനെതിരെ’ ആയിരുന്നു. മേയ് 21ന് രാജീവ് പള്ളിക്കോണം, സക്കീര്‍ ഹുസൈന്‍, ദയാല്‍, അജു, അലന്‍ഡെ, ശിവജി എന്നിവരടങ്ങിയ സംഘം പതനസ്ഥാനമായ പഴുക്കാനിലയില്‍ ഒത്തുചേര്‍ന്നു. 200 വര്‍ഷം മുമ്പ് തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോ സ്ഥാപിച്ച വിളക്കുമരമുണ്ടവിടെ. ഇപ്പോള്‍ അതുപയോഗിക്കുന്നില്ളെങ്കിലും ചുവട്ടില്‍നിന്നാല്‍ മുന്നില്‍ മീനച്ചിലാറും കൊടൂരാറും ഒന്നുചേര്‍ന്ന് വേമ്പനാട്ടുകായലില്‍ പതിക്കുന്നതു കാണാം. ആ കാഴ്ച കണ്ടാണ് യാത്ര തുടങ്ങിയതെന്ന് രാജീവ് പറയുന്നു. പള്ളം കരിമ്പുകാലാകടവില്‍നിന്ന് കാല്‍നടയായി സഞ്ചരിച്ചാലേ പഴുക്കാനിലയില്‍ എത്താനാകൂ. ചെറിയ കൈത്തോടിനു കുറുകെയുള്ള പാലം കടന്ന് ആറ്റുതീരത്തെ കല്‍ക്കെട്ടിലൂടെ നടന്നത്തെണം. മീനച്ചില്‍ റിവര്‍ റിസ്റ്റോറേഷന്‍ കാമ്പയിന്‍െറ മുഖ്യസംഘാടകനായ എബി ഇമ്മാനുവലും അദ്ദേഹത്തിന്‍െറ പേരപ്പനായ ദേവസ്യാച്ചനും പരിസ്ഥിതി പ്രവര്‍ത്തകനായ ജിബിനും ഉണ്ടായിരുന്നു. പൂഞ്ഞാറ്റില്‍നിന്ന് അടിവാരവും കഴിഞ്ഞ് മുന്നോട്ടു പോകുമ്പോള്‍ കോലാഹലമേട്ടിലെ തങ്ങളുപാറയുടെ തെക്കേ ചരിവില്‍നിന്ന് ആരംഭിച്ച് മുരുകന്‍മല, കുരിശുമല എന്നിവയുടെ തെക്കേ ചരിവിലെ അരുവികളെയും കൂട്ടി അടിവാരത്തിലത്തെുമ്പോള്‍ മറ്റു നിരവധി അരുവികളും ചേര്‍ന്നാണ് പൂഞ്ഞാര്‍ നദി സമ്പന്നമാകുന്നത്. മീനച്ചിലാറിന്‍െറ തെക്കേ കൈവഴിയാണ് പൂഞ്ഞാര്‍ നദി. അവിടെ നിന്ന് റബര്‍ തോട്ടത്തിനുള്ളിലൂടെ കുടമുരുട്ടിയിലത്തെുമ്പോള്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ നദി ഒഴുകി തുടങ്ങുന്നത് കാണാന്‍ പറ്റും. ഇവിടെ നിന്ന് തീക്കോയി വഴി കുരിശുമലയുടെ ബേസ് ക്യാമ്പിന് സമീപത്തെ മുരുകന്‍മലക്കരികിലായി മറ്റൊരു വലിയൊരു വെള്ളച്ചാട്ടം കാണാം. കൂപ്പ് എന്നാണ് ആ സ്ഥലം അറിയപ്പെടുന്നത്. ഇടുക്കി ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിര്‍ത്തി. കൂപ്പില്‍നിന്ന് കിഴക്കോട്ട് നടന്നാല്‍ വഴിയുടെയും തങ്ങളുപാറയുടെയും ഇടയിലുള്ള വിശാലമായ പുല്‍മേട്. അതിലാണ് മീനച്ചിലാറിന്‍െറ പോഷകനദിയായ പൂഞ്ഞാറിന്‍െറ ആദ്യ കൈവഴി ആരംഭിക്കുന്നത്. പുല്‍മേടിലെ നടുവിലുള്ള വിടവുകളിലൂടെ നേരിയ ഒഴുക്കുണ്ട്. ജലം പുല്‍മേട്ടില്‍ എവിടെയുമുണ്ട്. ഇവിടെ ഊറിക്കൂടുന്ന ജലം പുല്‍മേട് പിന്നിടുമ്പോഴേക്കും അരുവിയായിത്തീരും. ഈ മൂന്നു മലകളുടെയും സമീപങ്ങളില്‍നിന്നുള്ള നിരവധി അരുവികളാണ് പൂഞ്ഞാറിനെ സമൃദ്ധമാക്കുന്നത്. വലിയ രണ്ടു പാറകള്‍ ചേര്‍ന്നിരിക്കുന്നതും കാണാം. വര്‍ഷകാലത്ത് അതിനിടയിലെ വിടവിലൂടെ ഒരു അരുവി പ്രവഹിക്കും. അതാണ് നദിയുടെ ഉദ്ഭവസ്ഥാനമെന്ന് ചിലര്‍ പറയുന്നുണ്ട്. അതിനു താഴെയായി ഒരു വെള്ളച്ചാല്‍ ഒഴുകുന്നുണ്ട്. കോലാഹലമേട്ടില്‍നിന്ന് തങ്ങള്‍ പാറയിലേക്കുള്ള വഴിയില്‍ ഒരു ചെറിയ പാലമുണ്ട്. അടിയിലൂടെ നദി ഒരു ചെറിയ തോടായി ഒഴുകുന്നു. തെക്ക് കിഴക്കായുള്ള അമൃതമേട്ടില്‍നിന്നാണ് ഈ കൈവഴി ആരംഭിക്കുന്നത്. അമൃതമേടിനു തെക്കുഭാഗത്തുള്ള മലനിരയില്‍നിന്ന് തന്നെയാണ് പമ്പയുടെ കൈവഴിയായ അഴുതയാറും മണിമലയാറും ഉദ്ഭവിക്കുന്നത്. കൂടാതെ മണിമലയാറിന്‍െറ ശാഖയായ ഏന്തയാറും. സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 1080 മീറ്റര്‍ ഉയരത്തില്‍നിന്ന്. ഒരു മലയുടെ നാലുവശങ്ങളിലേക്കും ഇത്രയും നദികള്‍ ഉദ്ഭവിച്ചൊഴുകുന്നു. മീനച്ചിലാറിന്‍െറ ഏറ്റവും ഉയരത്തിലുള്ളതും കിഴക്കേ അറ്റത്തുള്ളതുമായ നീരുറവ ഇതാണ്. രണ്ടു ദിവസം നീണ്ടയാത്രക്കൊടുവില്‍ മീനച്ചിലാറിന്‍െറ വളര്‍ച്ചയും തളര്‍ച്ചയുമാണ് ആ സംഘം അടയാളപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.