ചങ്ങനാശേരി: 450 പൊതി കഞ്ചാവുമായി മൂന്നുപേര്‍ എക്സൈസ് പിടിയില്‍. ചങ്ങനാശേരി ഫാത്തിമാപുരം പുലിക്കോട്ടുപടി പുതുപ്പറമ്പില്‍ വീട്ടില്‍ റെജി (42), മാടപ്പള്ളി കുറുമ്പനാടം ഇല്ലംപള്ളില്‍ തോമസ് സ്കറിയ (ചാള്‍സ് - 50), പുതുപ്പറമ്പില്‍ ദിലീപ്കുമാര്‍ (30) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കഞ്ചാവ് വില്‍പന നടത്തി വരികയായിരുന്നു. ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്‍െറ നേതൃത്വത്തിലുള്ള ചങ്ങനാശേരി എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യംവെച്ച് കഞ്ചാവ് വില്‍പന നടത്തി വരികയായിരുന്നു മൂവരും. ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, പെരുന്ന ജങ്ഷന്‍, കറുകച്ചാല്‍ കളിച്ചുകുളം എന്നീ സ്ഥലങ്ങളില്‍നിന്നുമാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് വില്‍പന വ്യാപകമാക്കുന്നതിനുവേണ്ടി ഇവര്‍ പുതിയ വാട്സ്ആപ് ഗ്രൂപ് വരെ തുടങ്ങിയതായിട്ട് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. കഞ്ചാവ് വില്‍പനക്ക് വ്യത്യസ്തരീതിയാണ് ഇവര്‍ അവലംബിച്ചത്. ആവശ്യക്കാര്‍ കഞ്ചാവിനായി റെജിയുടെയും ചാള്‍സിന്‍െറയും ഫോണില്‍ ബന്ധപ്പെടുമ്പോഴും കഞ്ചാവ് കൈമാറുന്നതിനായി സ്ഥലം ആവശ്യക്കാര്‍ക്ക് പറഞ്ഞുകൊടുക്കുകയാണ് പതിവ്. പറഞ്ഞ സ്ഥലത്ത് ആവശ്യക്കാര്‍ എത്തുമ്പോള്‍ മാറി നിന്ന് ഇവരെ രഹസ്യമായി നിരീക്ഷിക്കുകയും, എക്സൈസോ പൊലീസോ ഇവരെ പിന്തുടരുന്നില്ളെന്ന് ബോധ്യപ്പെട്ടതിനുശേഷം രണ്ടു മൂന്നു സ്ഥലങ്ങളിലും ഇവരെ വരുത്തിയ ശേഷമെ കഞ്ചാവ് കൈമാറ്റം ചെയ്യുകയുള്ളൂ. റെജിയും ചാള്‍സും ഏകദേശം 10 വര്‍ഷമായി കഞ്ചാവ് വില്‍പന നടത്തുന്നവരാണ്. ആദ്യം വിദ്യാര്‍ഥികള്‍ക്ക് വില വാങ്ങാതെ നല്‍കിയ ശേഷം കഞ്ചാവിന് അവരെ അടിമപ്പെടുത്തിയശേഷം വിലയ്ക്ക് വില്‍പന നടത്തുകയാണ് ഇവരുടെ തന്ത്രം. യുവാക്കളുടെ ഇടയിലും, വിദ്യാര്‍ഥികള്‍ക്കിടയിലും കഞ്ചാവ് വില്‍പന വ്യാപിക്കുന്നതായി ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മാസങ്ങളോളം നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ റെജിയും, ചാള്‍സുമാണ് കഞ്ചാവ് വില്‍പനക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന് മനസ്സിലാക്കിയാണ് വലവിരിച്ചത്. കൂടുതലായും ഉച്ചസമയമാണ് വില്‍പനക്കായി തെരഞ്ഞെടുക്കുന്നത്. ഉച്ചസമയത്ത് എക്സൈസിന്‍െറയും പൊലീസിന്‍െറയും റെയ്ഡ് കുറവാകും എന്ന ധാരണയാണ് ഈ സമയം ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. യുവാക്കള്‍ മുന്‍കൂറായി പണം നല്‍കിയാല്‍ മാത്രമേ കഞ്ചാവ് എത്തിച്ചു കൊടുക്കുകയുള്ളൂ. തമിഴ്നാട്ടിലെ കമ്പം, ഗൂഡല്ലൂര്‍, തേനി ഭാഗങ്ങളില്‍നിന്നുമാണ് ഇവര്‍ കഞ്ചാവ് എടുത്തുകൊണ്ടുവരുന്നത്. ഇവിടെ നിന്ന് വളരെ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കഞ്ചാവ് പത്തും 15ഉം ഇരട്ടിവിലയ്ക്കാണ് വില്‍ക്കുന്നത്. ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ പ്രത്യേക എക്സൈസ് ടീം കേസുകള്‍ കണ്ടുപിടിക്കുന്നതിനു വേണ്ടി രൂപവത്കരിച്ചിട്ടുണ്ട്. എട്ടു മാസത്തിനുള്ളില്‍ 30 മയക്കുമരുന്നു കേസുകളുടെ വേട്ടയാണ് ഇവിടെ നടന്നിരിക്കുന്നത്. 30 മയക്കുമരുന്നു വേട്ടകളില്‍ നാലുകോടി വിലമതിക്കുന്ന 3.5 ഗ്രാം ഹഷീഷ് ഓയിലും, മാരക മയക്കുമരുന്ന് ആംപ്യൂളുകളും, മയക്കുമരുന്നു ഗുളികകളും, 12 കിലോയോളം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. പ്രിവന്‍റിവ് ഓഫിസര്‍ ടി.ആര്‍. സാബു സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം.എസ് അജിത്കുമാര്‍, ആര്‍.കെ. രാജീവ്, ഗോപകുമാര്‍, ബിനോയ് കെ. മാത്യു, ഡി. ബൈജു, ഉണ്ണികൃഷ്ണന്‍, ബി. സന്തോഷ്കുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.