എസ്.ഐക്കും വനിതാ പൊലീസിനും നേരെ ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍

പന്തളം: ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസിനെ അപമാനിക്കുകയും കൈയേറ്റം ചെയ്യുകയും അന്വേഷിക്കാനത്തെിയ എസ്.ഐ അടക്കമുള്ള സംഘത്തെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഓപറേഷന്‍ കുബേരയില്‍പെട്ട മൂന്നുപേരെ അറസ്റ്റ് ചെയ്തു. തോന്നല്ലൂര്‍ ആലുമ്മൂട്ടില്‍ സണ്ണി ശ്രീധര്‍ (51), മകന്‍ സൂരജ് സണ്ണി (25), സണ്ണിയുടെ സഹോദരന്‍ സാബു (42) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു സഹോദരന്‍ സന്തോഷ് ശ്രീധര്‍ (40) ഒളിവിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പന്തളത്ത് കുറുന്തോട്ടയം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് മണികണ്ഠന്‍ ആല്‍ത്തറയില്‍ വനിതാ പൊലീസ് അടക്കമുള്ളവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. എം.സി റോഡില്‍ ആല്‍ത്തറയിലുള്ള സണ്ണിയുടെ വീടിന് മുന്നില്‍ കിടന്ന സന്തോഷിന്‍െറ കാര്‍ ഗതാഗത തടസ്സം ഉണ്ടാക്കി. ഇതിനിടെ ഇവിടെ ഒരു അപകടവും നടന്നിരുന്നു. വാഹനം മാറ്റിയിടണമെന്ന് ഡ്യൂട്ടിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ എസ്. വിദ്യ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍, സന്തോഷ് കൂട്ടാക്കിയില്ല. തുര്‍ന്ന് വനിതാ പൊലീസ് കാറിന്‍െറ താക്കോല്‍ ആവശ്യപ്പെട്ടു. ഈ സമയം ഇയാള്‍ അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. വനിതാ പൊലീസ് വിവരം എസ്.പിയെ അറിയിച്ചു. പന്തളം എസ്.ഐ സൂഫിയും സംഘവും എത്തിയപ്പോള്‍ സന്തോഷ് ഓടി രക്ഷപ്പെട്ടു. എന്നാല്‍, ഇയാളുടെ സഹോദരന്മാര്‍ ചേര്‍ന്ന് എസ്.ഐയെ പിടിച്ചുതള്ളുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പൊലീസത്തെി സണ്ണിയെയും മകന്‍ സൂരജിനെയും പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സാബു വീടിന് മുന്നിലെ ഗ്ളാസ് ഡോര്‍ ഉള്ളില്‍നിന്ന് പൂട്ടിയശേഷം വീടിനുള്ളില്‍ ഒളിച്ചു. ഇതോടെ പൊലീസ് ഗ്ളാസ്ഡോര്‍ കട്ടര്‍ ഉപയോഗിച്ചു പൊളിച്ചുനീക്കി ഇയാളെയും അറസ്റ്റ് ചെയ്തു. ഇതിനിടെ ഒരു പൊലീസുകാരന് ഗ്ളാസ് കൊണ്ട് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് പിടികൂടുന്നതിനിടയില്‍ തളര്‍ന്നുവീണ സാബുവിനെയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടൂര്‍ ഡിവൈ.എസ്.പി.എസ് റഫീക്കിന്‍െറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസത്തെി. അറസ്റ്റിനിടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സംഘര്‍ഷവും സൃഷ്ടിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.