മെഡിക്കല്‍ ക്യാമ്പിന്‍െറ മറവില്‍ തട്ടിപ്പ്; വ്യാജഡോക്ടറും നാലു കൂട്ടാളികളും പിടിയില്‍

നെടുങ്കണ്ടം: മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു രോഗികളില്‍നിന്ന് പതിനായിരങ്ങള്‍ തട്ടിയെടുത്ത വ്യാജഡോക്ടറെയും നാലുകൂട്ടാളികളെയും നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി സ്വദേശി വ്യാജഡോക്ടര്‍ ആയാംകുടി പുളിഞ്ചുവട്ടില്‍ ടോമി കുര്യന്‍ (49), കൂട്ടാളികളായ കടുത്തുരുത്തി തൈമൂട്ടില്‍ ടി.എ. ജോര്‍ജ് (50), കല്ലറ കപിക്കാട്ട് പാറത്തോഴത്ത് സുമിത് വര്‍ഗീസ് (35), രാമക്കല്‍മേട് തോവാളപ്പടി താഴത്തുവരിക്കയില്‍ ടോമി ആന്‍റണി (51), മുണ്ടിയെരുമ കരുണാമുറി ബ്ളോക് നമ്പര്‍ 717ല്‍ ശ്യാമസുന്ദര്‍ പ്രസാദ് (50) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഓഫിസായി പ്രവര്‍ത്തിച്ചിരുന്ന മുണ്ടിയെരുമയിലെ കടമുറിയില്‍നിന്ന് ആയുര്‍വേദ മരുന്നുകളും പിടിച്ചെടുത്തു. ഇന്ത്യന്‍ നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍റൈറ്റ്സ് പ്രൊട്ടക്ഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പുകള്‍. ‘കാന്‍സര്‍ വിഴുങ്ങുന്ന കേരള ഗ്രാമങ്ങള്‍’ എന്ന പേരില്‍ ആരോഗ്യ ബോധവത്കരണ സെമിനാറും റിഫ്ളക്സോളജി രോഗനിര്‍ണയ ക്യാമ്പും എന്നീ നോട്ടീസുകള്‍ പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. ആശുപത്രികളില്‍ 5000 രൂപ ചെലവുവരുന്ന രോഗനിര്‍ണയം രജിസ്ട്രേഷന്‍ ഫീസായ 300 രൂപക്ക് നടത്തുമെന്നായിരുന്നു വാഗ്ദാനം. നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിലും മുണ്ടിയെരുമയിലുമായി മൂന്ന് ക്യാമ്പുകള്‍ നടത്തി സംഘം പണം തട്ടി. കാന്‍സര്‍, കരള്‍ രോഗം, വൃക്ക തകരാര്‍, പൈല്‍സ് തുടങ്ങിയ രോഗങ്ങള്‍ കുറഞ്ഞ നിരക്കില്‍ കണ്ടുപിടിക്കുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. പരിശോധനക്കുശേഷം 3000 മുതല്‍ 5000 രൂപവരെയാണ് ക്യാമ്പിലത്തെുന്നവരില്‍നിന്ന് മരുന്നിന് ഈടാക്കിയത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് കുറഞ്ഞ ഫീസിന് രോഗനിര്‍ണയമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. 65 രോഗികള്‍ എത്തിയതിനാല്‍ ക്യാമ്പ് രണ്ടു ദിവസം നടത്തി. പരിശോധയില്‍ എല്ലാവര്‍ക്കും ഒരേ രോഗം കണ്ടത്തെിയതോടെ സംശയം തോന്നിയ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജീഷ് മുതുകുന്നേല്‍, ജോയി കുന്നുവിള എന്നിവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരിശോധനയോ ചികിത്സയോ നടത്താന്‍ മതിയായ യോഗ്യതകളൊന്നും ടോമി കുര്യനില്ളെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടത്തെി. നെടുങ്കണ്ടം സി.ഐ എന്‍. ബാബുക്കുട്ടന്‍െറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വഞ്ചന, ആള്‍മാറാട്ടം, വ്യാജ നോട്ടീസ് പ്രചാരണം എന്നിവക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.