സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണെ സ്വന്തം മുന്നണി അവിശ്വാസത്തിലൂടെ പുറത്താക്കി

ഏറ്റുമാനൂര്‍: നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണെ സ്ഥാനമേറ്റ് ആറു മാസം തികയും മുമ്പ് സ്വന്തം മുന്നണി അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണും കേരള കോണ്‍ഗ്രസ് എം പ്രതിനിധിയുമായ കുഞ്ഞുമോള്‍ മത്തായിയെയാണ് യു.ഡി.എഫ് സ്ഥാനത്തുനിന്ന് പുറത്താക്കിയത്. ആറംഗ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ കുഞ്ഞുമോള്‍ക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചത് കേരള കോണ്‍ഗ്രസ് നേതാവും മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ ജോര്‍ജ് പുല്ലാട്ടാണ്. കേരള കോണ്‍ഗ്രസ് മൂന്ന്, കോണ്‍ഗ്രസ് രണ്ട്, സി.പി.എം ഒന്ന് എന്നിങ്ങനെയാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ കക്ഷിനില. രണ്ടിനെതിരെ നാലു വോട്ടിനാണ് അവിശ്വാസം പാസായത്. സി.പി.എം അനുകൂലിച്ചതിനാല്‍ കുഞ്ഞുമോള്‍ക്ക് രണ്ടു വോട്ട് ലഭിച്ചു. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കേവലഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ കോണ്‍ഗ്രസിലെ ജയിംസ് തോമസ് സ്വതന്ത്രരുടെ പിന്തുണയോടെയാണ് നഗരസഭാ ചെയര്‍മാനായത്. എന്നാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് മൂന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നടന്ന യു.ഡി.എഫ് ചര്‍ച്ചയില്‍ നഗരസഭയില്‍ കേരള കോണ്‍ഗ്രസിന് ലഭിച്ച മൂന്ന് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളില്‍ ഒന്ന് വിട്ടുകിട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസിലെ തോമസ് ചാഴികാടന്‍െറ വിജയത്തിന് കോണ്‍ഗ്രസുകാരുടെ പിന്തുണ ആവശ്യമായതിനാല്‍ കുഞ്ഞുമോളോട് രാജിവെക്കാന്‍ പാര്‍ട്ടി ഘടകം ആവശ്യപ്പെട്ടു. എന്നാല്‍, സ്ഥാനമേറ്റ് ആറു മാസം തികയും മുമ്പ് രാജിവെപ്പിച്ച് അപമാനിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും നിര്‍ബന്ധിച്ച് പേപ്പറില്‍ ഒപ്പിട്ടു വാങ്ങിയെന്ന് കുഞ്ഞുമോള്‍ പറയുന്നു. എന്നാല്‍, കോണ്‍ഗ്രസിന്‍െറ ആവശ്യം അംഗീകരിക്കുന്നതിന് പകരമായി ആറു മാസം വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന് ജോസ് കെ. മാണി എം.പിയുടെ സാന്നിധ്യത്തില്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് കെ.പി. ദേവസ്യ അറിയിച്ചിട്ടും കുഞ്ഞുമോള്‍ മത്തായി കൂട്ടാക്കിയില്ളെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് പുല്ലാട്ട് പറഞ്ഞു. കോണ്‍ഗ്രസില്‍ ജയിംസ് തോമസും ബിജു കൂമ്പിക്കനും രണ്ടു വര്‍ഷം വീതവും കേരള കോണ്‍ഗ്രസ് എമ്മിലെ ജോര്‍ജ് പുല്ലാട്ട് ഒരു വര്‍ഷവും നഗരസഭാ ചെയര്‍മാനാകും എന്ന് മുന്‍ധാരണയുണ്ടായിരുന്നു. എന്നാല്‍, അഞ്ചു വര്‍ഷവും ചെയര്‍മാന്‍ സ്ഥാനം ആര്‍ക്കും വിട്ടുനല്‍കാതിരിക്കാനാണ് ജയിംസ് തോമസ് ശ്രമിക്കുന്നതെന്ന് യു.ഡി.എഫില്‍ ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിനിടെ ദലിത് ക്രൈസ്തവ വിഭാഗത്തില്‍പെട്ട തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും തന്നെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി, കേരള കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍, ജോസ് കെ. മാണി എം.പി തുടങ്ങിവര്‍ക്ക് കുഞ്ഞുമോള്‍ മത്തായി പരാതി നല്‍കിയിരുന്നു. പരാതി നല്‍കി 41ാം ദിവസം ഇവരുടെ സ്ഥാനവും തെറിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.