ഓട്ടോ ഡ്രൈവറുടെ കൊലപാതകം: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

കോട്ടയം: സംഘര്‍ഷം നടന്ന വീട്ടിലേക്ക് ഓട്ടംപോയ ഓട്ടോഡ്രൈവറെ തലക്കടിച്ച് കൊലപ്പെടുത്തുകയും സഹോദരങ്ങളെ ആക്രമിക്കുകയും ചെയ്ത കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഓട്ടോഡ്രൈവര്‍ ആര്‍പ്പൂക്കര വില്ലൂന്നി പായിക്കാട് സജിമോന്‍ ജോസഫിനെ (സജു -38) കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന അയ്മനം പുലിക്കുട്ടിശേരി വാതകോടം വീട്ടില്‍ വിനീഷിനെയാണ് (അച്ചു -27) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് എസ്.ഐ ടി.ആര്‍. ജിജു, സിനീയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിജുമോന്‍നായര്‍, ഷിബുക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വര്‍ക്കലയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിലെ ഏഴാംപ്രതിയാണ് ഇയാള്‍. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ഒരാളെ കൂടി പിടികൂടാനുണ്ട്. കേസില്‍ ഉള്‍പ്പെട്ട അയ്മനം കോട്ടപ്പറമ്പില്‍ ജിക്കു ജോണ്‍ (26), അയ്മനം കറുകപ്പടിയില്‍ റോബിന്‍ റോയ് (26), അയ്മനം തുരുത്തിക്കാട്ടുചിറയില്‍ കമല്‍ദേവ് (29), അയ്മനം മാങ്കിഴപ്പടി വിനീത് സഞ്ജയ് (28), പാറപ്പുറത്ത് ലെവിന്‍ ജോയി ചാക്കോ (28), അയ്മനം ആനന്ദ്ഭവന്‍ ആനന്ദ് (26) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. തങ്കമ്മയുടെ വീട്ടിലുണ്ടായ കുടുംബപ്രശ്നം പരിഹരിക്കാന്‍ സജിയുടെ ഓട്ടോയില്‍പോയ സഹോരങ്ങളായ തൊമ്മന്‍കവല വലിയവെളിച്ചം വീട്ടില്‍ മാത്യു കുര്യന്‍ (കൊച്ചുമോന്‍-52), റോയിമോന്‍ (ചാണ്ടി -45) എന്നിവരെയും സംഘം ആക്രമിച്ചിരുന്നു. തങ്കമ്മയുടെ വീട്ടിലേക്ക് പ്രവേശിക്കുന്ന വഴിയില്‍ ഓട്ടോയുമായി കാത്തുനിന്ന സജുവിനെയും സംഘം വെറുതെവിട്ടില്ല. തലക്ക് അടിയേറ്റ് പ്രാണരക്ഷാര്‍ഥം ഓടുന്നതിനിടെ തോട്ടിലേക്ക് വീഴുകയായിരുന്നു. പിറ്റേന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം തോട്ടില്‍നിന്ന് കണ്ടത്തെുകയായിരുന്നു. തലക്ക് അടിയേറ്റുണ്ടായ ക്ഷതവും തോട്ടിലെ വെള്ളംകുടിച്ചുമാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അക്രമിസംഘം ഓട്ടോയും തല്ലിത്തകര്‍ത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.