ട്രിപ്പ്ള്‍ ഐ.ടി നിര്‍മാണം വലവൂരില്‍ തുടങ്ങി

പാലാ: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ (ട്രിപ്പ്ള്‍ ഐ.ടി) ഒന്നാം ഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാലാ വലവൂരില്‍ ആരംഭിച്ചു. 53 ഏക്കര്‍ സ്ഥലം റവന്യൂ വകുപ്പ് ഏറ്റെടുത്ത് കൈമാറിയിരുന്നു. കേന്ദ്ര മാനവവിഭവ വികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാറും സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് സ്ഥാപിച്ച 20 ട്രിപ്പ്ള്‍ ഐ.ടികളില്‍ ഒന്നാണ് വലവൂരിലേത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണച്ചുമതല. ട്രിപ്പ്ള്‍ ഐ.ടി നിര്‍വാഹക സമിതി യോഗം ഒന്നാംഘട്ട കെട്ടിട നിര്‍മാണത്തിന് 65 കോടിയുടെ ഭരണാനുമതി നല്‍കി. അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്, അക്കാദമിക് ബ്ളോക്, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും താമസസൗകര്യം എന്നിവ ഉള്‍പ്പെടെ രണ്ടു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണം ഒന്നാം ഘട്ടത്തില്‍ ഉണ്ടാകും. 18 മാസംകൊണ്ട് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാനാണ് സി.പി.ഡബ്ള്യു.ഡിയുടെ തീരുമാനം. വലവൂര്‍ കാമ്പസിലെ സൈറ്റ് ഓഫിസില്‍ ജോസ് കെ. മാണി എം.പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കെ.എം. മാണി എം.എല്‍.എ, സി.പി.ഡബ്ള്യു.ഡിക്ക് നിര്‍മാണച്ചുമതല കൈമാറി. കെട്ടിടങ്ങളുടെ പണിപൂര്‍ത്തിയാകുന്നതോടെ കമ്പ്യൂട്ടര്‍ സയന്‍സ് ബി.ടെക് കോഴ്സിന് പുറമെ ഇലക്ട്രോണിക്സില്‍ ബി.ടെക്കും ഇലക്ട്രോണിക്സിലും കമ്പ്യൂട്ടര്‍ സയന്‍സിലും ബിരുദാനന്തര ബിരുദവും ഗവേഷണവും ഉള്‍പ്പെടെ 720 വിദ്യാര്‍ഥികള്‍ക്ക് റെസിഡന്‍ഷ്യല്‍ സമ്പ്രദായത്തില്‍ പ്രവേശം ലഭിക്കും. അഖിലേന്ത്യ എന്‍ട്രന്‍സ് പരീക്ഷയായ ഐ.ഐ.ടി.ജെ.ഇ.ഇ മെയിനിന്‍െറ അടിസ്ഥാനത്തിലാണ് പ്രവേശ നടപടി. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലാണ് ഇപ്പോള്‍ താല്‍ക്കാലികമായി ക്ളാസുകള്‍ നടക്കുന്നത്. ആഗോളനിലവാരം പുലര്‍ത്തുന്ന ഹൈദരാബാദ് ട്രിപ്പ്ള്‍ ഐ.ടിയുടെ പാഠ്യപദ്ധതി പ്രകാരമാണ് അധ്യാപനം. കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സിന്‍െറ ഒന്നാം സെമസ്റ്റര്‍ പരീക്ഷയും ഫലപ്രഖ്യാപനവും നടത്തി രണ്ടാം സെമസ്റ്റര്‍ ക്ളാസുകള്‍ ആരംഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.എം. മാണി, വ്യവസായ-വിവര സാങ്കേതിക വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് 2016-’17ലെ സംസ്ഥാന ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി അഞ്ചു കോടി ട്രിപ്പ്ള്‍ ഐ.ടിക്ക് വകയിരുത്തിയിട്ടുണ്ട്. പാലായില്‍ ആരംഭിച്ച ഭൂമി ഏറ്റെടുക്കല്‍ ഓഫിസാണ് ഭൂമി സമയബന്ധിതമായി ഏറ്റെടുത്ത് കൈമാറിയത്. ട്രിപ്പ്ള്‍ ഐ.ടി, റവന്യൂ, കേന്ദ്രപൊതുമരാമത്ത് വകുപ്പ്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ വിഭാഗങ്ങളുടെ വലവൂരില്‍ നടന്ന സംയുക്ത അവലോകന യോഗത്തില്‍ കെ.എം. മാണി എം.എല്‍.എ, ജോസ് കെ. മാണി എം.പി, ഫിലിപ്പ് കുഴികുളം, സി.പി.ഡബ്ള്യു.ഡി ചീഫ് എന്‍ജിനീയര്‍ ഉണ്ണികൃഷ്ണപ്പണിക്കര്‍, സീനിയര്‍ ആര്‍ക്കിടെക്റ്റ് കെ. ശ്രീനിവാസ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരായ ബാലചന്ദ്രന്‍, സി.ജി. ഹുംനേ, എന്‍.ഐ.ടി ഡീന്‍ ഡോ. ചന്ദ്രാകര്‍, രജിസ്ട്രാര്‍ ഡോ. ബി. സുകുമാര്‍, കോഓഡിനേറ്റര്‍ ഡോ. പ്രഭാകരന്‍ നായര്‍, ട്രിപ്പ്ള്‍ ഐ.ടി രജിസ്ട്രാര്‍ പ്രഫ. ജിമ്മി ജോസഫ് കാട്ടൂര്‍, ഡോ. റെനു ജോസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.