അക്കരപ്പാടത്ത് സി.പി.എം– ആര്‍.എസ്.എസ് സംഘര്‍ഷം തുടരുന്നു

വൈക്കം: മാസങ്ങളായി ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടത്ത് സി.പി.എം-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് അവസാനമില്ല. മുമ്പുണ്ടായ ഏറ്റുമുട്ടലുകളില്‍ പരിക്കേറ്റ ഇരുവിഭാഗത്തെയും പ്രവര്‍ത്തകര്‍ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. രാഷ്ട്രീയ വൈരത്തിന്‍െറ പേരിലുള്ള ചെറിയ സംഘര്‍ഷങ്ങള്‍ ഇരുവിഭാഗങ്ങളുടെയും ക്വട്ടേഷന്‍ സംഘങ്ങള്‍ ഏറ്റെടുത്തതോടെ കൂടുതല്‍ രൂക്ഷമായി. രണ്ടുമാസമായി പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നിട്ടും സംഘര്‍ഷങ്ങളുണ്ടാകുന്നത് പൊലീസിന്‍െറ മൗനാനുവാദത്തോടെയാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം ഉണ്ടായ അക്രമത്തില്‍ കൈവിരലറ്റ സുമേഷ് എന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഇയാളെ വൈക്കം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വൈക്കം താലൂക്ക് ആശുപത്രിയില്‍ തുടര്‍ ചികിത്സ നടത്തിവരുകയായിരുന്നു. പരസഹായമില്ലാതെ പ്രാഥമികകൃത്യങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കാത്ത സുമേഷിനെ ഡോക്ടറെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിച്ചശേഷം അറസ്റ്റ് ചെയ്യാനുള്ള സി.പി.എം പദ്ധതിയിട്ടെന്ന ആരോപണവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയതോടെ ഗവ. ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ രൂപംകൊണ്ടു. ഇരുവിഭാഗവും തടിച്ചുകൂടിയിട്ടും പൊലീസ് നോക്കിനിന്നതെയുള്ളൂ. എന്തുവന്നാലും ഈ അവസ്ഥയില്‍ സുമേഷിനെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ളെന്ന നിലപാട് ബി.ജെ.പി എടുത്തു. വൈക്കം ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബു ഇരുനേതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനനുസരിച്ച് സുമേഷിനെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരുന്ന ബി.ജെ.പി പ്രവര്‍ത്തകനെ ഡിസ്ചാര്‍ജ് ചെയ്തതിനെതിരെ ഡോക്ടറുടെ പേരില്‍ പരാതി നല്‍കുമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.