ഗുരുവായൂര്‍: ഏറ്റുമാനൂരില്‍ സുഹൃത്തിനെ കൊലപ്പെടുത്തി കടന്ന ഇതര സംസ്ഥാനക്കാരനായ പ്രതിയെ കൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് മൂന്നാം മണിക്കൂറില്‍ ഗുരുവായൂരില്‍ വെച്ച് പിടികൂടി ഗുരുവായൂര്‍ പൊലീസ് ചരിത്രം രചിച്ചു. ഞായറാഴ്ച രാവിലെ ഏഴോടെ താമസസ്ഥലത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടത്തെിയ ഏറ്റുമാനൂര്‍ പാറോലിക്കലിലെ ജയം സ്റ്റോണ്‍ വര്‍ക്സിലെ തൊഴിലാളി ഒഡിഷ സ്വദേശി ചന്ദ്രമണി ദുര്‍ഗ (ജഗു 28)യുടെ ഘാതകന്‍ ശശി നായികിനെയാണ് (ശശികുമാര്‍ -28)കിലോമീറ്ററുകള്‍ക്കകലെ ഗുരുവായൂരില്‍ വെച്ച് പിടികൂടി ഏറ്റുമാനൂര്‍ പൊലീസിന് കൈമാറിയത്. ചന്ദ്രമണിയുടെ ഒപ്പം താമസിച്ചിരുന്ന ശശിനായികിനെ കാണാതായതിനാല്‍ അയാളെ കേന്ദ്രീകരിച്ച് ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചു. സൈബര്‍ തിരച്ചിലില്‍ ഇയാള്‍ തൃശൂര്‍ ഭാഗത്തേക്ക് യാത്ര ചെയ്യുന്നതായി വിവരം കിട്ടി. പിന്നീട് തൃശൂരില്‍നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് നീങ്ങുന്നതായി കണ്ടത്തെി. ഇതത്തേുടര്‍ന്ന് കോട്ടയം ജില്ലാ പൊലീസിന്‍െറ അഭ്യര്‍ഥന പ്രകാരം തൃശൂര്‍ റൂറല്‍ എസ്.പി ഗുരുവായൂര്‍ മേഖലയിലെ സ്റ്റേഷനുകളിലേക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. 140 ഓളം ലോഡ്ജുകളും ഫ്ളാറ്റുകളും വില്ലകളും ലോഡ്ജുകളും അടക്കം വന്‍ കെട്ടിട നിര്‍മാണങ്ങള്‍ നടക്കുന്നതിനാല്‍ പലയിടത്തായി ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന കോളനികളും ഉള്ള ഗുരുവായൂരില്‍ അന്വേഷണം വൈക്കോല്‍ കൂനയില്‍ സൂചി തിരയുംപോലെ ശ്രമകരമായ ദൗത്യമാണ്്. മാത്രമല്ല തുടര്‍ച്ചയായ മൂന്ന് അവധി ദിവസങ്ങള്‍ വന്നതിനാല്‍ ഞായറാഴ്ച തീര്‍ഥാടകരുടെ വന്‍ തിരക്കും. എങ്കിലും നിര്‍ദേശം ലഭിച്ചയുടന്‍ അസി. കമീഷണര്‍ പി.ഐ. ശിവദാസിന്‍െറ നേതൃത്വത്തില്‍ ടെമ്പിള്‍ സ്റ്റേഷനിലെയും ഗുരുവായൂര്‍ സ്റ്റേഷനിലെയും പൊലീസ് തിരച്ചിലാരംഭിച്ചു. തൊട്ടടുത്ത സ്റ്റേഷനായ ചാവക്കാട് സി.ഐ കെ.ജി. സുരേഷിന്‍െറ നേതൃത്വത്തിലും അന്വേഷണം ഊര്‍ജിതമാക്കി. പൊലീസിനെ വിവിധ സ്ക്വാഡുകളാക്കി റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, ഓട്ടോ പാര്‍ക്കുകള്‍, ലോഡ്ജുകള്‍, ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലേക്ക് നിയോഗിച്ചു. വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് പ്രതിയുടെ ചിത്രം കൈമാറി. അപ്പോഴൊക്കെ പ്രതിയുടെ മൊബൈല്‍ സിഗ്നലിന് പിന്നാലെയുണ്ട്. അവര്‍ക്ക് ഗുരുവായൂരിലെ വിവിധ ടവറുകളില്‍ പ്രതിയുടെ മൊബൈലിന്‍െറ സിഗ്നല്‍ ലഭിച്ചതിനാല്‍ പ്രതി പരിസരം വിട്ടിട്ടില്ളെന്ന് വ്യക്തമായി. അവസാനം അയാളുടെ ഫോണ്‍ ഗുരുവായൂര്‍ ടൗണിലെ കുട്ടികളുടെ പാര്‍ക്കിന് സമീപമുള്ള ടവറിന്‍െറ വടക്കുഭാഗത്തുണ്ടെന്ന് സിഗ്നല്‍ കിട്ടി. ഇത് പിന്തുടര്‍ന്ന് പൊലീസ് എത്തിയത് കിഴക്കേനടയിലെ മാടക്കാവില്‍ ലൈനിനടുത്ത് ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന വീട്ടിലാണ്്. ആറുപേരാണ് അവിടെ താമസിച്ചിരുന്നത്. പൊലീസ് പ്രതിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ ഫോട്ടോയിലുള്ളയാള്‍ കുളിമുറിയിലുണ്ടെന്ന് താമസക്കാര്‍ പറഞ്ഞു. അയാളെ കൈയോടെ പിടികൂടി. ഇതിനകം ഏറ്റുമാനൂരില്‍നിന്നുള്ള പൊലീസ് സംഘം ടെമ്പിള്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. മുഖം കാണാതിരിക്കാന്‍ ഹെല്‍മറ്റ് ധരിപ്പിച്ച്് പ്രതിയെ ഏറ്റുമാനൂരിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.