തിരുവല്ല: ബൈക്കിലത്തെി സ്ത്രീകളുടെ മാല കവരുന്ന കേസില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. പ്രതികളായ ആലപ്പുഴ താമരക്കുളം പച്ചക്കാട്ട് അമ്പാടിയില്‍ വീട്ടില്‍ പ്രദീപ് (ഉണ്ണി -33), ഇയാളുടെ അയല്‍വാസിയായ ഇടകണ്ടത്തില്‍ വീട്ടില്‍ രഞ്ചു (നമ്പോലന്‍ -21), കായംകുളം കൃഷ്ണപുരം ആഞ്ഞിലുമൂട്ടില്‍ മിനി (കൊച്ചുമോള്‍ -34) എന്നിവരാണ് തിരുവല്ല പൊലീസ് പിടിയിലായത്. പ്രദീപും രഞ്ചുവും ചേര്‍ന്ന് ബൈക്കിലത്തെിയാണ് സ്ത്രീകളുടെ മാല കവരുന്നത്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലായി എഴുപതോളം മാല മോഷണക്കേസുകളില്‍ പ്രതികളാണിവര്‍. പത്തനംതിട്ട ജില്ലയില്‍നിന്ന് മാത്രം പത്തിലേറെ സ്ത്രീകളുടെ മാല ഇവര്‍ കവര്‍ന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. കേസിലെ മൂന്നാം പ്രതിയായ മിനിയാണ് സ്വര്‍ണാഭരണങ്ങള്‍ വിറ്റിരുന്നത്. തിരുവല്ല, കോയിപ്രം, കീഴ്വായ്പ്പൂര്, ആറന്മുള സ്റ്റേഷന്‍ പരിധികളിലെ 12 കേസുകളാണ് ഇപ്പോള്‍ തെളിഞ്ഞത്. മിനി മുഖേന കായംകുളത്തെ ജ്വല്ലറിയില്‍ വിറ്റ 23.5 പവന്‍ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. എറണാകുളത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ക്വാളിറ്റി കണ്‍ട്രോള്‍ വിദ്യാര്‍ഥിയാണ് രഞ്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ വീട്ടിലത്തെുന്ന രഞ്ചുവിനെ ഒപ്പംകൂട്ടിയാണ് പ്രദീപ് കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. ഇതിനായി രണ്ടുപേരും ചേര്‍ന്ന് ബൈക്ക് വാങ്ങിയിരുന്നു. വഴിയാത്രക്കാരിയായ സ്ത്രീയുടെ മാല കവര്‍ന്നു കടക്കുന്നതിനിടെ തോട്ടഭാഗത്തെ ബാങ്കിന്‍െറ സി.സി ടി.വിയില്‍ പതിഞ്ഞ പ്രതികളുടെ ദൃശ്യമാണ് അറസ്റ്റിന് വഴിതെളിച്ചത്. മോഷ്ടിച്ചു കിട്ടുന്ന സ്വര്‍ണം വിറ്റ് ലഭിക്കുന്ന പണം ആര്‍ഭാട ജീവിതത്തിനായിരുന്നു പ്രതികള്‍ ചെലവഴിച്ചിരുന്നത്. 101 പവന്‍ സ്വര്‍ണം സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച പ്രദീപ് 10,000 രൂപ പ്രതിമാസ വാടകയുള്ള അടൂരിലെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. സമാനമായ കേസില്‍ 2008 ജൂലൈയിലാണ് പ്രദീപ് ആദ്യമായി പൊലീസ് പിടിയിലാകുന്നത്. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, കുറത്തികാട് എന്നീ സ്റ്റേഷനുകളിലായി 18 കേസുകളാണ് ഇയാളുടെ പേരില്‍ അന്ന് രജിസ്റ്റര്‍ ചെയ്തിരുന്നത്. മൂന്നു മാസത്തിനുശേഷം ജയില്‍ മോചിതനായ പ്രദീപ് 2015ല്‍ വീണ്ടും കൊട്ടാരക്കര പൊലീസ് പിടിയിലായി. കൊട്ടാരക്കര, ഓച്ചിറ, കൊല്ലം വെസ്റ്റ്, കുണ്ടറ, പുത്തൂര്‍, അടൂര്‍, ചവറ സ്റ്റേഷനുകളിലായി 28 കേസുകള്‍ തെളിയിക്കപ്പെട്ടു. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നോട്ടപ്പുള്ളിയായതോടെയാണ് പത്തനംതിട്ടയിലേക്ക് ഇവര്‍ തട്ടകം മാറ്റിയത്. വിവിധ കേസുകളില്‍ കോടതിയില്‍ ഹാജരാകേണ്ട ദിവസങ്ങള്‍ തന്നെയാണ് ഇയാള്‍ മാല പറിക്കാന്‍ തെരഞ്ഞെടുത്തിരുന്നത്. സൈബര്‍ സെല്ലിന്‍െറ സഹായവും പ്രതികളെ കുടുക്കാന്‍ സഹായകരമായി. മോഷണം നടത്തുന്ന സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി വെക്കുന്നതാണ് ഇവരുടെ രീതി. പ്രതികളില്‍നിന്ന് ലഭിച്ച ബാഗില്‍നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന ബൈക്കിന്‍െറ യഥാര്‍ഥ നമ്പര്‍ പ്ളേറ്റും മോഷണശേഷം മാറി ഉപയോഗിക്കുന്ന വസ്ത്രവും വിലകൂടിയ മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം തിരുവല്ല ഡിവൈ.എസ്.പി ആര്‍. ചന്ദ്രശേഖരപിള്ള, തിരുവല്ല സി.ഐ കെ.എ. വിദ്യാധരന്‍, എസ്.ഐ വിനോദ്കുമാര്‍, ഷാഡോ പൊലീസ് അംഗങ്ങളായ അജി, വില്‍സണ്‍, വിനോദ്, ലിജു, രാധാകൃഷ്ണന്‍, അജി ശാമുവേല്‍, ശ്യാംലാല്‍, ബിജു മാത്യു, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ശ്രീരാജ്, ശരത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.