മിനി ബൈപാസ് നിര്‍മാണം വിവാദത്തിലേക്ക്

കാഞ്ഞിരപ്പള്ളി: മുന്‍ പഞ്ചായത്ത് ഭരണസമിതികള്‍ ആലോചനകളില്ലാതെ പദ്ധതി വിഭാവനം ചെയ്തതുമൂലം കാഞ്ഞിരപ്പള്ളി മിനി ബൈപാസ് പദ്ധതി അവതാളത്തിലാകുമെന്ന് ആശങ്ക. ഇതുവരെ ഒരുകോടി പത്തുലക്ഷം രൂപ മുടക്കിയ തുക പാഴാകുമോയെന്ന ആശങ്കയില്‍ പഞ്ചായത്തില്‍ ബുധനാഴ്ച ആലോചനായോഗം. ചിറ്റാര്‍ പുഴയുടെ തീരം കെട്ടിയെടുത്ത് നിര്‍മാണം നടത്തിവന്ന മിനി ബൈപാസ് നിര്‍മാണം പാതിവഴിയില്‍ നിലക്കുമോയെന്ന ആശങ്കയിലാണ് ജനപ്രതിനിധികളും നാട്ടുകാരും. ബൈ പാസിന്‍െറ തുടക്കവും ഒടുക്കവും എവിടെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടത്തൊനാകാതെ ഉദ്യോഗസ്ഥരും പുതിയ ജനപ്രതിനിധികളും വിഷമിക്കുമ്പോള്‍ പഴയ അംഗങ്ങള്‍ക്ക് മാത്രമേ ഇതേക്കുറിച്ച് അറിയൂ എന്നാണ് എല്ലാവരുടെയും മറുപടി. പണം തട്ടിയെടുക്കാനായി ഉണ്ടാക്കിയ പദ്ധതിയാണിതെന്നും പദ്ധതിയില്‍ എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടോയെന്ന് വിജിലന്‍സിനെകൊണ്ട് അന്വേഷിപ്പിക്കണമെന്നും പഞ്ചായത്ത് ഭരണകക്ഷിയിലെതന്നെ അംഗമായ സുരേന്ദ്രന്‍ കാലയില്‍ നേരത്തേ പഞ്ചായത്ത് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടിരുന്നു. നാല് ഘട്ടങ്ങളിലായി ഒരുകോടി പത്തുലക്ഷം മുടക്കിയ മിനി ബൈപാസിന് ഇനി പണി തീരാന്‍ ഒന്നരക്കോടിയോളം രൂപ വേണ്ടിവരുമെന്ന് പറയുന്നു. 2011ല്‍ പദ്ധതി തയാറാക്കി 2012ലാണ് മിനി ബൈപാസിന്‍െറ നിര്‍മാണം ആരംഭിച്ചത്. ലോക ബാങ്കിന്‍െറയും ധനകാര്യ കമീഷന്‍െറയും ഫണ്ട് ഉപയോഗിച്ചാണ് പണികള്‍ നടത്തിയത്. ഇപ്പോള്‍ ആന്‍േറാ ആന്‍റണി എം.പിയുടെ ഫണ്ടില്‍നിന്ന് പത്തുലക്ഷം രൂപ അനുവദിച്ചതിന്‍െറ പണികളാണ് നടക്കുന്നത്. ചില ഭൂമാഫിയകളെ സഹായിക്കാനാണ് മുന്‍ ഭരണസമിതി ഈ പദ്ധതി ആരംഭിച്ചതെന്നും ആരോപണമുണ്ട്. ആറ്റു പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി മണ്ണിട്ട് നിറച്ച് സംരക്ഷണഭിത്തിയും ഭാഗികമായി നിര്‍മിച്ചുകഴിഞ്ഞു. നിര്‍മാണ ജോലികള്‍ ഇനി തുടരാന്‍ പദ്ധതിയില്‍നിന്ന് പണം മാറ്റിവെക്കാന്‍ ഇപ്പോഴത്തെ ഭരണകക്ഷിയംഗങ്ങള്‍തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. ബൈപാസിന്‍െറ തുടക്കവും അവസാനവും എവിടെയെന്ന് തീരുമാനിച്ചതിന് ശേഷം മാത്രം പണം വകകൊള്ളിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ്് ഇവര്‍. ഇതിനായി മുന്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി ബുധനാഴ്ച പഞ്ചായത്ത് ഓഫിസില്‍ യോഗം വിളിച്ചുചേര്‍ത്തിരിക്കയാണ്. മിനി ബൈപാസ് നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് വിജിലന്‍സിനെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്വേഷണം ആരംഭിച്ചാല്‍ നിര്‍മാണ ജോലികള്‍ പാതിവഴിയില്‍ നിലക്കുമെന്നുള്ള ആശങ്കയിലാണ് ഭരണപക്ഷം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.