ചങ്ങനാശേരി: വിരണ്ടോടിയ എരുമ വഴിയാത്രക്കാരെ കുത്തിപ്പരിക്കേല്‍പിക്കുകയും ഓട്ടോയും ബൈക്കും തകര്‍ക്കുകയും ചെയ്തു. ശാന്തനാക്കാനത്തെിയ ഫയര്‍ഫോഴ്സ് വാഹനത്തിന്‍െറ ഹെഡ്ലൈറ്റും ഇന്‍ഡിക്കേറ്ററും തകര്‍ത്തു. മൂന്നു മണിക്കൂറോളം തുരുത്തിയെ മുള്‍മുനയില്‍ നിര്‍ത്തിയ എരുമയുടെ പരാക്രമം ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്ന് അറുതിവരുത്തുകയായിരുന്നു. ലോട്ടറി വില്‍പനക്കാരന്‍ തിരുനെല്‍വേലി വാവാനഗര്‍ പാര്‍വതീപുരം ഗണേശ് (45), തുരുത്തി മിഷന്‍പള്ളി വലിയപറമ്പില്‍ ജോന്‍സി (28) എന്നിവരെയാണ് എരുമ കുത്തിയത്. പരിക്കേറ്റ ഇവരെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുരുത്തി മിഷന്‍ പള്ളിയില്‍ കശാപ്പിനു കൊണ്ടുവന്ന എരുമയാണ് വിരണ്ടോടിയത്. ശനിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം. മിഷന്‍പള്ളിക്ക് സമീപമുള്ള വലിയപറമ്പില്‍ കുര്യന്‍ തോമസിന്‍െറ പുരയിടത്തിലത്തെി വിരണ്ടുനിന്ന എരുമയെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ടെറസിന് മുകളില്‍ കയറിനിന്ന് വടമെറിഞ്ഞ് സാഹസികമായി കീഴടക്കുകയായിരുന്നു. തുരുത്തിയിലുള്ള ആര്‍.ആര്‍.വി ട്രെഡേഴ്സ് ഉടമ രാജേഷിന്‍െറയാണ് എരുമ. വിരണ്ടോടിയ എരുമ വഴിയാത്രക്കാരായ ഗണേഷിനെയും ജോന്‍സിയെയും ആക്രമിക്കുകയായിരുന്നു. വഴിയരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയും ബൈക്കും തകര്‍ത്താണ് പരാക്രമം കാട്ടിയത്. നാട്ടുകാര്‍ സംഘടിച്ച് പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. വാഹനത്തിന്‍െറ ഹെഡ്ലൈറ്റും ഇന്‍ഡിക്കേറ്ററും തകര്‍ത്ത എരുമയെ ഒരുമണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിലാണ് കീഴടക്കിയത്. ചങ്ങനാശേരി ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ സുനില്‍ ജോസഫിന്‍െറ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍മാന്‍മാരായ ഡി. രാജന്‍, അശ്നിശമന സേന അംഗങ്ങളായ സതീഷ് കുമാര്‍, എം.ജി. ബിനുകുമാര്‍, വി.ടി. ഉല്ലാസ്, സജി പുന്നൂസ്, സുരേഷ്, അനീഷ്, അബ്ദുല്‍ കലാം, പ്രശാന്ത്കുമാര്‍, ബിന്‍റു ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് എരുമയെ കുരുക്കിട്ടു പിടിച്ചത്. കാലുകള്‍ കെട്ടിയശേഷം എരുമയെ പിന്നീട് ഉടമക്ക് കൈമാറി. സംഭവത്തെ തുടര്‍ന്ന് പ്രധാനപാതയായ എം.സി റോഡിലും മണിക്കൂറുകള്‍ ഗതാഗതം സ്തംഭിച്ചു. ചങ്ങനാശേരി എസ്.ഐ സിബി തോമസിന്‍െറ നേതൃത്വത്തില്‍ പൊലീസ് എത്തിയാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.