കടുത്തുരുത്തി: സ്വര്‍ണപ്പണിശാലയുടെ ഷട്ടര്‍ കുത്തിത്തുറന്ന് 15000 രൂപയും 10 ഗ്രാം പൊടി സ്വര്‍ണവും മൊബൈല്‍ ഫോണും മോഷ്ടിച്ചു. കടുത്തുരുത്തി-പിറവം റോഡിലുള്ള വൈക്കം താലൂക്ക് മോട്ടോര്‍ സൊസൈറ്റി ബില്‍ഡിങ്ങിന്‍െറ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണപ്പണിശാലയുടെ ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. തുടര്‍ന്ന് മേശക്കുള്ളിലിരുന്ന പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. കൂടാതെ ആഭരണ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന പൊടികളും ശേഖരിച്ചാണ് മോഷ്ടാവ് കടന്നത്. ചൊവ്വാഴ്ച രാവിലെ പണിശാല തുറക്കാനത്തെിയപ്പോഴാണ് ഷട്ടര്‍ തകര്‍ന്ന നിലയില്‍ കാണുന്നത്. കടുത്തുരുത്തിയിലെയും സമീപത്തെയും സ്വര്‍ണാഭരണ വ്യാപാരശാലകളില്‍ ആഭരണം നിര്‍മിച്ചുനല്‍കുന്ന ജോലി ചെയ്യുന്ന അരുണ്‍ സേട്ടാണ് സ്വര്‍ണപ്പണിശാല നടത്തുന്നത്. മുറിക്കുള്ളില്‍ ഇരുമ്പ് ലോക്കറില്‍ 100 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നെങ്കിലും ഇത് നഷ്ടമായിട്ടില്ല. 25 വര്‍ഷമായി കടുത്തുരുത്തിയില്‍ സ്വര്‍ണപ്പണി ചെയ്യുകയാണ് മഹാരാഷ്ട്ര സ്വദേശിയായ അരുണ്‍ സേട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.