മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ രോഗിയെ മര്‍ദിച്ചതായി പരാതി

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ ഡോക്ടര്‍ മര്‍ദിച്ചതായി പരാതി. പള്‍മനറി വിഭാഗത്തിന് കീഴില്‍ രണ്ടാം വാര്‍ഡില്‍ ചികിത്സയിലുള്ള പള്ളിക്കത്തോട് പൂവത്തിളപ്പ് ചെങ്ങാലി കുന്നേല്‍ ജയന്തിയുടെ മകന്‍ രാഹുലിനാണ്(24) അടിയേറ്റത്. ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ഡോ.ടിജി ജേക്കബിന് ജയന്തി പരാതി നല്‍കി. കോട്ടയത്തെ പ്രമുഖ ഹോട്ടലിലെ അക്കൗണ്ടന്‍റാണ് രാഹുല്‍ ശ്വാസകോശത്തില്‍ വെള്ളംകെട്ടുന്ന രോഗം ബാധിച്ചാണ് ഇവിടെ ചികിത്സ തേടിയത്. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കൂടി നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. കഴുത്തിന്‍െറ രണ്ടു ഭാഗത്തും മുഴബാധിച്ചിരിക്കുന്നതിനാല്‍ ബയോപ്സി ചെയ്യുന്നതിനാണ് രാഹുലിനെ ബുധനാഴ്ച 15ാംവാര്‍ഡിലെ മിനി തിയറ്ററില്‍ പ്രവേശിപ്പിച്ചത്. തിയറ്ററിലുള്ള ഡോക്ടര്‍മാര്‍ ബയോപ്സി ചെയ്യുന്നതിന് മുന്നോടിയായി രാഹുലിനെ മരവിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സെഡേഷന് വിധേയമാക്കിയാല്‍ മതിയെന്ന് രാഹുല്‍ പറഞ്ഞു. നേരത്തേ ശ്വാസകോശത്തില്‍ ബയോപ്സി ചെയ്യുന്നതിനായ് നെഞ്ചില്‍കുത്തിയതിന്‍െറ വേദന വിട്ടുമാറാതിരുന്നതിനെ തുടര്‍ന്നാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇത് കൂട്ടാക്കാതെ ഡോക്ടര്‍മാര്‍ വിണ്ടും മരവിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ രാഹുല്‍ തന്‍െറ ആവശ്യം ആവര്‍ത്തിച്ചു. ഇതില്‍ പ്രകോപിതനായ ഡോക്ടര്‍ നീയല്ല തീരുമാനിക്കുന്നതെന്നുപറഞ്ഞ് രാഹുലിന്‍െറ കരണത്തും കഴിഞ്ഞദിവസം ബയോപ്സി ചെയ്ത നെഞ്ചത്തും അഞ്ഞടിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് മരവിപ്പിച്ച് ബയോപ്സിക്ക് വിധേയനാക്കി. രാഹുല്‍ തിയറ്ററിന് പുറത്തുവന്നപ്പോഴാണ് ഡോക്ടര്‍ അടിച്ചകാര്യം മാതാവിനെ അറിയിച്ചത്. മാസ്കും തിയറ്റര്‍ വേഷവും ധരിച്ചിരുന്നതിനാല്‍ ഡോക്ടറെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഹിന്ദിയും മലയാളവും പറയുന്ന ഡോക്ടറാണ് മര്‍ദിച്ചതെന്ന് രാഹുല്‍ പറയുന്നു. സംഭവം അറിഞ്ഞ് വാര്‍ഡിലത്തെിയ ഡോക്ടര്‍മാര്‍ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന നിലപാടാണ് സ്വീകരിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഡെപ്യൂട്ടി സൂപ്രണ്ടിനെയും ആര്‍.എം.ഒയെയും ചുമതലപ്പെടുത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.