മൂന്നുസെന്‍റ് കോളനി ഇനി അറിയപ്പെടുക ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ പേരില്‍

മുണ്ടക്കയം: മൂന്നുസെന്‍റ്് കോളനി ഇനി അറിയപ്പെടുക ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ നാമത്തില്‍. രണ്ട് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവില്‍ മൂന്ന് സെന്‍റ് കോളനി നിവാസികള്‍ക്ക് പറയാന്‍ സന്തോഷത്തിന്‍െറ കഥകള്‍. 20 വര്‍ഷം മുമ്പ് അന്തിയുറങ്ങാന്‍ കൂരയോ വീടുവെക്കാന്‍ സ്ഥലമോ ഇല്ലാതെ വിഷമിച്ച ഇരുപതോളം കുടുംബങ്ങളാണ് പഞ്ചായത്തിന്‍െറ വക സ്ഥലം കൈയേറി താല്‍ക്കാലിക കുടില്‍ കെട്ടി താമസമാക്കിയത്. ഇവരെ ഒഴിപ്പിക്കാന്‍ മാറിവന്ന ഭരണസമിതികള്‍ പല ശ്രമം നടത്തിയെങ്കിലും കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന നിര്‍ധന കുടുംബത്തിനനുകൂലമായിനിന്നു. മനുഷ്യാവകാശ കമീഷനെ സമീപിച്ച് കോളനി നിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ വിധി സമ്പാദിച്ചു. പട്ടികജാതിക്കാരായ 14 പേര്‍ക്ക് മൂന്നുസെന്‍റ് സ്ഥലം വീതം നല്‍കാന്‍ തീരുമാനമെടുത്ത പഞ്ചായത്ത് അധികാരികള്‍ വാര്‍ഡ് അംഗം സെബാസ്റ്റ്യന്‍ ചുളളിത്തറയുടെ നേതൃത്വത്തില്‍ കോളനിയിലെ താമസക്കാരായ ഇവര്‍ക്ക് വീടുവെക്കാന്‍ പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി കുടുംബമൊന്നിന് രണ്ടുലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ഗ്രാമത്തെ ഏറ്റെടുത്ത പഞ്ചായത്ത് ഇവര്‍ക്ക് വെള്ളവും വെളിച്ചവും അടക്കം അടിസ്ഥാന സൗകര്യം ഒരുക്കാന്‍ തയാറായി. വണ്ടന്‍പതാല്‍ പത്തുസെന്‍റ് കോളനി നിവാസികള്‍ ഇവിടെനിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് കുടിവെള്ളം ശേഖരിച്ചിരുന്നത്. ഇതിന് പരിഹാരമുണ്ടാക്കാനായി ഗ്രാമപഞ്ചായത്ത് ഒരുലക്ഷം രൂപ മുടക്കി കുടിവെള്ള കിണര്‍ സ്ഥാപിച്ചു. കോളനിയിലേക്ക് സഞ്ചരിക്കുന്നതിനായി ഏഴുലക്ഷം രൂപ ബ്ളോക് പഞ്ചായത്തും ഗ്രാമപഞ്ചായത്ത് മൂന്നുലക്ഷം രൂപയും റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അനുവദിച്ച മൂന്നുലക്ഷം രൂപയും മുടക്കി റോഡ് പൂര്‍ത്തിയാക്കി. കോളനി നിവാസികളുടെ വീടുകള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തി ജില്ലാ പഞ്ചായത്ത് പത്തുലക്ഷം രൂപയുടെ ഭിത്തിയും നിര്‍മിച്ചുകഴിഞ്ഞു. പൊതുവിഭാഗത്തില്‍പെട്ടവര്‍ക്കു സ്ഥലവും വീടിനുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമീപിച്ചു ജനസമ്പര്‍ക്ക പരിപാടിയില്‍ ജനപ്രതിനിധികള്‍ അപേക്ഷ നല്‍കിയതായി പ്രസിഡന്‍റ് സിനിമോള്‍ തടത്തില്‍ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ 26ന് നടക്കുന്ന ചടങ്ങില്‍ കോളനി നിവാസികള്‍ക്ക് കൈമാറാനാണ് തീരുമാനം. ദീര്‍ഘകാലമായി അറിയപ്പെട്ടിരുന്ന മൂന്നു സെന്‍റ് കോളനിയുടെ പഴയപേര് മാറ്റി അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാമിന്‍െറ ഓര്‍മക്കായി നിലനിര്‍ത്തുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.