സിന്‍ഡിക്കേറ്റ് യോഗം മാറ്റിയത് അറിയിച്ചില്ല; പ്രതിഷേധവുമായി അംഗങ്ങള്‍

കോട്ടയം: എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം മാറ്റിയ വിവരം ഒൗദ്യോഗികമായി അറിയിച്ചില്ളെന്നാരോപിച്ച് ഒരുവിഭാഗം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഹാളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവര്‍ ഗവര്‍ണര്‍ക്ക് പരാതിയും നല്‍കി. ശനിയാഴ്ച നടത്താനിരുന്ന സിന്‍ഡിക്കേറ്റ് യോഗം വെള്ളിയാഴ്ച രാത്രിയോടെയാണ് മാറ്റിയത്. മുസ്ലിംലീഗിന്‍െറ നേതൃത്വത്തില്‍ ഒരുവിഭാഗം കൗണ്‍സിലര്‍മാര്‍ വെള്ളിയാഴ്ച വി.സിക്കെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിന്‍ഡിക്കേറ്റ് യോഗം മാറ്റിയതായി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അറിയിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച് ഒൗദ്യോഗികമായി അറിയിപ്പൊന്നും ലഭിക്കാത്തതിനാല്‍ യോഗത്തിനായി രാവിലെ എത്തുകയായിരുന്നുവെന്ന് പ്രതിഷേധിച്ച സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലീഗ് അംഗങ്ങള്‍ക്ക് പുറമെ കോണ്‍ഗ്രസിന്‍െറയും കേരള കോണ്‍ഗ്രസിന്‍െറയും രണ്ടു വീതം സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് പ്രതിഷേധിച്ചത്. ഇവര്‍ രണ്ടുമണിക്കൂറോളം യോഗ ഹാളിലിരുന്ന ശേഷമാണ് മടങ്ങിയത്. പി.വി.സി ഡോ. ഷീന ഷുക്കൂറിനും ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നില്ല. ഇവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. വി.സിയുടെ നടപടി സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചോദ്യംചെയ്യപ്പെടുമെന്ന ഭയത്തിലാണ് യോഗം മാറ്റിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. മൂന്നാഴ്ച മുമ്പ് അജണ്ടയും നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍, യോഗം മാറ്റിയ വിവരം ഇഷ്ടക്കാരെ മാത്രമാണ് വൈസ് ചാന്‍സലര്‍ അറിയിച്ചത്. ഫോണില്‍ പോലും ഇക്കാര്യം പറഞ്ഞില്ളെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നും ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതെന്നും ഇവര്‍ പറഞ്ഞു. എട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഒപ്പിട്ടിരിക്കുന്ന പരാതിയാണ് ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്നത്. സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ആലോചിക്കാതെയാണ് വി.സി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നും പരാതിയില്‍ പറയുന്നു. വൈസ് ചാന്‍സലര്‍ ഓഫിസില്‍ ഇല്ലായിരുന്നതിനാല്‍ അദേഹത്തിന് പ്രതിഷേധം അറിയിച്ച് കത്ത് നല്‍കി. രജിസ്ട്രാറും രണ്ടു സിന്‍ഡിക്കേറ്റ് അംഗങ്ങളുമാണ് വി.സിയെ നിയന്ത്രിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. സിന്‍ഡിക്കേറ്റിലെ ഭൂരിഭാഗം അംഗങ്ങളും തങ്ങള്‍ക്കൊപ്പമാണെന്ന് പ്രതിഷേധക്കാര്‍ അവകാശപ്പെട്ടു. എ.ബി.വി.പിയുടെ പ്രതിഷേധം കണക്കിലെടുത്താണ് യോഗം മാറ്റിയതെന്നാണ് സര്‍വകലാശാല ഒൗദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാല്‍, ഇത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തള്ളുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പി.വി.സിക്കെതിരെ കാമ്പസില്‍ നടന്ന എ.ബി.വി.പി സമരത്തില്‍ മുപ്പതോളം വിദ്യാര്‍ഥികള്‍ മാത്രമാണുണ്ടായിരുന്നത്. നൂറുകണക്കിനുപേര്‍ പങ്കെടുത്ത പ്രതഷേധസമരങ്ങള്‍ നേരത്തേ കാമ്പസില്‍ ഉണ്ടായിട്ടും അന്നൊന്നും സിന്‍ഡിക്കേറ്റ് യോഗം മാറ്റിയിരുന്നില്ളെന്നും ഇവര്‍ പറയുന്നു. വി.സിക്കെതിരെ ജീവനക്കാരുടെ സംഘടനകളും രംഗത്തത്തെിയിട്ടുണ്ട്. ജനാധിപത്യത്തെ വൈസ് ചാന്‍സലര്‍ ഭയപ്പെടുകയാണെന്ന് എം.ജി യൂനിവേഴ്സിറ്റി എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍ കുറ്റപ്പെടുത്തി. വൈസ് ചാന്‍സലറും രജിസ്ട്രാറും അവധിയില്‍ പോകുമ്പോള്‍ പകരം ചുമതല പി.വി.സിക്ക് നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഇവര്‍ പറഞ്ഞു. രഹസ്യമായി നാക് ജോയന്‍റ് രജിസ്ട്രാര്‍ക്ക് ചുമതല നല്‍കുകയാണ്. ഇത് സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. സെക്രട്ടറി കെ.ഇ. ഷാജി, വി.സി. സിബി, പി.കെ. സജീവ്, റോഷന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.