കടുത്തുരുത്തി: പെരുവ കുന്നപ്പള്ളി പമ്പില്‍ കള്ളനോട്ട് നല്‍കിയ പശ്ചിമബംഗാള്‍ സ്വദേശി മുഹമ്മദ് സക്കീര്‍ അറസ്റ്റിലായ സംഭവത്തില്‍ അന്വേഷണം ബംഗ്ളാദേശിലേക്കും. ബംഗ്ളാദേശില്‍ അച്ചടിച്ച നോട്ടുകളാണ് സക്കീറില്‍നിന്ന് കണ്ടെടുത്തതെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ബംഗാളിലേക്കും ബംഗ്ളാദേശിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആലോചിച്ചിരുന്നെങ്കിലും ഇപ്പോള്‍ എന്‍.ഐ.എക്ക് കൈമാറുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബംഗ്ളാദേശില്‍നിന്ന് പശ്ചിമബംഗാളിലേക്ക് കുടിയേറിയ മുഹമ്മദ് സക്കീറിനെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ബന്ധുവാണ് നോട്ട് നല്‍കിയതെന്നാണ് സക്കീര്‍ പൊലീസിന് മൊഴി നല്‍കിയത്. പിടിച്ചെടുത്ത കള്ളനോട്ടും യഥാര്‍ഥനോട്ടും തിരിച്ചറിയാന്‍ കഴിയാത്തവിധം സാമ്യമുണ്ട്. നോട്ടിന്‍െറ അതേരീതിയിലുള്ള പേപ്പറാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അന്യരാജ്യങ്ങളില്‍ അച്ചടിച്ചതാകാം ഇവയെന്ന് സംശയിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി നോട്ടുകള്‍ ബാങ്കുകളില്‍ ലഭിച്ചതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ജില്ലാ പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തിലാകും കേസ് മറ്റ് ഏജന്‍സികള്‍ക്ക് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.