പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. 
ഒരുമാസത്തോളം നാടും നഗരവും ഇളക്കിമറിച്ച പ്രചാരണത്തിന്‍െറ കൊട്ടിക്കലാശം പ്രധാന കേന്ദ്രങ്ങളില്‍ കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാനര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും. തുടര്‍ന്നുള്ള ഒരു ദിവസം നിശ്ശബ്ദ പ്രചാരണം മാത്രം. 
ഇനിയുള്ള ഓരോ മണിക്കൂറും സ്ഥാനാര്‍ഥികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ആടിയും ഉലഞ്ഞും നില്‍ക്കുന്ന വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള തന്ത്രങ്ങളാകും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ആവിഷ്കരിക്കുന്നത്. അതിന് ഏതറ്റംവരെ പോകാനും ഇവര്‍ക്ക് മടിയുണ്ടാവില്ല. 
സാമുദായിക വോട്ടുകളിലാണ് പലരുടെയും ശ്രദ്ധ. ഇതിനുള്ള നീക്കവും ആരംഭിച്ചു കഴിഞ്ഞു. 
മുമ്പെങ്ങും ഉണ്ടാകാത്ത വിധം പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകളും നേര്‍ക്കുനേര്‍ പോരാട്ടങ്ങളും മൂന്നാം മുന്നണിയുമായി ബി.ജെ.പി-എസ്.എന്‍.ഡി.പി സഖ്യം രംഗത്തുവന്നതും തുടര്‍ന്നുണ്ടായ ആരോപണ പ്രത്യാരോപണങ്ങളും വീറും വാശിയും നിറഞ്ഞ പ്രചാരണങ്ങളുമാണ് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. പ്രചാരണത്തിന്‍െറ തുടക്കത്തിലുണ്ടായിരുന്ന വിഷയങ്ങള്‍ മാറിമറിഞ്ഞതും ഒടുവില്‍ കോടതി വിധിവരെ പ്രചാരണായുധമാക്കിയതും കണ്ടു. 
പരസ്യ പ്രചാരണത്തിന് തിരശ്ശീല വീഴുമ്പോള്‍ ഇരു മുന്നണിയും ബി.ജെ.പി-എസ്.എന്‍.ഡി.പി സഖ്യവും തികഞ്ഞ ശുഭാപ്തി വിശാസത്തിലാണ്. ജില്ലയില്‍ മേധാവിത്വം നിലനിര്‍ത്തുമെന്ന് യു.ഡി.എഫും അട്ടിമറി തള്ളിക്കളയേണ്ടന്ന് ഇടതുമുന്നണിയും അവകാശപ്പെടുന്നു. എന്നാല്‍, ഇരു മുന്നണിക്കും തിരിച്ചടി നല്‍കുമെന്ന് എസ്.എന്‍.ഡി.പി-ബി.ജെ.പി സഖ്യം വ്യക്തമാക്കുന്നു. 
പ്രചാരണത്തിന് ഇത്തവണ ഇരു മുന്നണിയും സംസ്ഥാന നേതാക്കളെ തന്നെ രംഗത്തിറക്കി. യു.ഡി.എഫ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു. പലതവണ അദ്ദേഹം ജില്ലയില്‍ എത്തി. പ്രധാന കേന്ദ്രങ്ങളിലെല്ലാം അദ്ദേഹം ഓടിയത്തെി. 
സ്ഥാനാര്‍ഥി നിര്‍ണയത്തിലും സീറ്റ് വിഭജനത്തിലും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു. എന്നിട്ടും ഘടകകക്ഷികളെ മെരുക്കാന്‍ അദ്ദേഹത്തിനും കഴിഞ്ഞില്ല. 
കേരള കോണ്‍ഗ്രസ് ഇത്തവണയും സൗഹൃദമത്സരത്തിലാണ്. 
പലയിടത്തും നേര്‍ക്കുനേര്‍ പോരാട്ടവും ശക്തമാണ്. ഇടതു മുന്നണിയില്‍ കാര്യമായ പ്രശ്നങ്ങളില്ലാതെ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കി. 
യു.ഡി.എഫിലായിരുന്ന പി.സി. ജോര്‍ജ് ഇടതുമുന്നണിക്കൊപ്പമാണ്. നിലനില്‍പിനായുള്ള പോരാട്ടത്തിലാണ് പി.സി. ജോര്‍ജ്. അതുകൊണ്ടുതന്നെ പൂഞ്ഞാര്‍-കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രദ്ധേയമായ പോരാട്ടം. യു.ഡി.എഫിനായി എ.കെ. ആന്‍റണി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, രമേശ് ചെന്നിത്തല, കെ.എം. മാണി എന്നിവരും ഇടതു മുന്നണിക്കുവേണ്ടി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരും  ബി.ജെ.പിക്കുവേണ്ടി സംസ്ഥാന പസിഡന്‍റ് വി. മുരളീധരന്‍, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ എന്നിവരും പ്രചാരണത്തിനത്തെി. 
പ്രതിപക്ഷ നേതാവ് വി.എസ് അസുഖത്തെ തുടര്‍ന്ന് ജില്ലയിലെ അരഡസന്‍ പരിപാടികളില്‍ പങ്കെടുക്കാതിരുന്നത് പ്രവര്‍ത്തകരില്‍ നിരാശയുണ്ടാക്കി. 
ബാര്‍ കോഴക്കേസിലെ കോടതി വിധി കെ.എം. മാണിക്ക് പ്രചാരണ രംഗത്തുനിന്ന് വിട്ടുനല്‍ക്കാനുള്ള സാഹചര്യംവരെ ഒരുക്കിയതും ഇത്തവണത്തെ പ്രത്യേകതയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.