പുനലൂർ: കിഴക്കൻ മേഖലയിൽ എച്ച്1 എൻ1, ഡെങ്കിപ്പനി തുടങ്ങിയവ വ്യാപകമാകുന്നു. പകർച്ചപ്പനികൾ പടരുന്നതിനെതിരെ പുനലൂർ നഗരസഭയിൽ തുടങ്ങാൻ തീരുമാനിച്ച പ്രതിരോധ പ്രവർത്തനം എങ്ങുമെത്തിയില്ല. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇതിനകം ആറുപേർ എച്ച്1 എൻ1നും 34 പേർ ഡെങ്കിക്കും ചികിത്സ തേടിയെത്തി. കൂടാതെ പനിബാധിതരായ 36 പേർക്ക് ഡെങ്കിയാണോയെന്നത് സ്ഥിരീകരിക്കാനുണ്ട്. ഡെങ്കി ബാധിതരിൽ 12 പേർ നഗരസഭയിൽ നിന്നുള്ളവരും ബാക്കിയുള്ളവർ പത്തനാപുരം താലൂക്ക്, തെന്മല, ആര്യങ്കാവ്, കരവാളൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്നുള്ളവരുമാണ്. എച്ച്1എൻ1 ബാധിതരിൽ ഒരാൾ പുനലൂരിലും മറ്റുള്ളവർ നഗരസഭക്ക് പുറത്തും ഉള്ളവരാണ്. നഗരസഭയിൽ ടൗണിനോട് ചേർന്ന വാർഡുകളിലാണ് കൂടുതൽ രോഗബാധിതരുള്ളത്. കടുത്ത ചൂടിനൊപ്പം ഇടവിട്ടുള്ള മഴയായതോടെ കൂടുതൽ ആളുകളിൽ പനി വ്യാപിക്കുന്നുണ്ട്. കഴിഞ്ഞ വർഷം 536 ആളുകളാണ് ഡെങ്കിക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഡെങ്കിയടക്കമുള്ള പനിക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ താലൂക്കാശുപത്രിയിലുണ്ടന്ന് അധികൃതർ പറഞ്ഞു. അതേസമയം പകർച്ച വ്യാധികൾക്കെതിരെ മഴക്കാലപൂർവ ശുചീകരണം അടക്കം നഗരസഭ പ്രഖ്യാപിച്ചിരുന്ന പ്രതിരോധ പ്രവർത്തനം കാര്യമായി നടന്നില്ല. ഇതുസംബന്ധിച്ച് ആലോചനയോഗം നടത്തി പ്രാഥമികമായി ചില പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം, ബോധവത്കരണം, കൊതുക് നശീകരണം തുടങ്ങി ഒരു മാസത്തോളം നീളുന്ന പ്രവർത്തനമാണ് തീരുമാനിച്ചിരുന്നത്.പുനലൂരിൽ 23ന് നടക്കുന്ന സംസ്ഥാനതല പാർപ്പിട സമുച്ചയ നിർമാണത്തിെൻറ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുന്നത് കണക്കിലെടുത്താണ് ശുചീകരണ പ്രവർത്തനങ്ങൾ നീട്ടിവെച്ചതെന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.