വെളിയം: ഓടനാവട്ടം ജങ്ഷനിൽ ബസ്സ്റ്റാൻഡ് വേണമെന്ന ആവശ്യം ശക്തം. ഓയൂർ, കൊട്ടാരക്കര, കൊല്ലം, നെടുമൺകാവ് റോഡുകൾ കൂടിച്ചേരുന്ന പ്രധാന ജങ്ഷനാണ് ഓടനാവട്ടം. സമീപത്തായി മരുതിമല ഇക്കോ ടൂറിസം പദ്ധതിയും പുരോഗമിക്കുന്നു. നിരവധി സർക്കാർ സ്ഥാപനങ്ങളും സ്കൂളുകളുമുള്ള ജങ്ഷനിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ബസ്സ്റ്റാൻഡ് ഉണ്ടെങ്കിൽ മാത്രമേ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ സാധിക്കുകയുള്ളൂ. ഓടനാവട്ടത്തുനിന്ന് നെടുമൺകാവ് ഭാഗത്തേക്കുപോകുന്ന വഴിയിൽ ബസ്സ്റ്റാൻഡ് നിർമിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ ബസുകൾ പാർക്ക് ചെയ്യുന്നതും ഇവിടെയാണ്. ജങ്ഷനിൽ രണ്ട് ബസുകൾ ഒരേസമയം വിപരീത ദിശയിൽ വന്നാൽ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. ടെമ്പോ, ടാക്സി വാഹനങ്ങൾ റോഡിലേക്ക് കയറ്റിയാണ് നിർത്തിയിടുന്നത്. ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. വെളിയം പഞ്ചായത്ത് അധികൃതരും പൊലീസും ജനപ്രതിനിധികളും ചേർന്ന് ട്രാഫിക് അവലോകന യോഗം കൂടിയിരുന്നു. യോഗത്തിൽ ഓടനാവട്ടത്തെ ടെമ്പോ-ടാക്സി സ്റ്റാൻഡുകൾ മാറ്റിസ്ഥാപിക്കാൻ തീരുമാനവും കൈക്കൊണ്ടു. ഇതിെൻറ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് ടെമ്പോ സ്റ്റാൻഡ് മാറ്റാൻ സ്ഥലത്തെത്തിയത് സംഘർഷത്തിന് ഇടയായി. തുടർന്ന് സ്റ്റാൻഡ് പഴയപോലെ നിലനിർത്തുകയായിരുന്നു. ഓടനാവട്ടത്തെ ഗതാഗത തീരുമാനം അടുത്ത ട്രാഫിക് അവലോകന യോഗത്തിൽ ചർച്ചയാകും. സി.പി.ഐ, കോൺഗ്രസ് പാർട്ടികൾ ഈ കാര്യത്തിൽ ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ജങ്ഷനിൽ ബസ്സ്റ്റാൻഡ് വരുന്നതിനോട് സി.പി.എമ്മിലെ ഒരു വിഭാഗത്തിന് എതിരഭിപ്രായമാണുള്ളത്. ജങ്ഷനിൽ ബസ് നിർത്തുന്ന കാര്യത്തിലും സി.പി.എമ്മിനും സി.പി.ഐക്കും രണ്ട് അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.