കരുനാഗപള്ളി: ദേശീയപാതയോട് ചേർന്ന് പുത്തൻതെരുവ് ജങ്ഷന് സമീപം കോടികൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ ഇ.എസ്.ഐ ആശുപത്രി കെട്ടിടം കാടുമൂടി നശിക്കുന്നു. ഇ.എസ്.ഐ കോർപറേഷൻ ആശുപത്രിയുടെ പ്രവർത്തനം തുടങ്ങാൻ കാലതാമസം നേരിടുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലെ കശുവണ്ടിത്തൊഴിലാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിനാളുകൾക്ക് ചികിത്സ ലഭ്യമാക്കാൻ 30 കിടക്കകളുടെ സൗകര്യത്തിലാണ് ആശുപത്രി തുടങ്ങാൻ പദ്ധതിയിട്ടത്. സമയബന്ധിതമായി നിർമാണം പൂർത്തീകരിച്ച് മാസങ്ങളായിട്ടും പ്രവർത്തനം തുടങ്ങാത്തതിൽ തൊഴിലാളികൾ പ്രതിഷേധത്തിലാണ്. കോടികൾ വിലവരുന്ന ഒരേക്കർ 75 സെൻറ് ഭൂമി ഇ.എസ്.ഐ ആശുപതിക്കായി വാങ്ങിയത് 45 വർഷം മുമ്പാണ്. കശുവണ്ടി, ഇഷ്ടിക, കയർ, തുടങ്ങിയ തൊഴിൽ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികൾ ഉൾപ്പെടെയുള്ള കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്ക് നിവാസികൾക്ക് ഇപ്പോഴും കൊല്ലം ആശ്രാമം ഇ.എസ്.ഐ ആശുപത്രിയാണ് ആശ്രയം. ഈ തൊഴിലാളികൾക്ക് ചികിത്സക്ക് എത്തിപ്പെടാനുള്ള ദൂരവും പെട്ടെന്ന് ചികിത്സ ലഭ്യമാക്കാനും വേണ്ടിയാണ് കരുനാഗപ്പള്ളിയിലെ പുത്തൻതെരുവിലെ സർക്കാർ ഭൂമിയിൽ ആശുപത്രി നിർമിച്ചത്. ഇപ്പോഴും കരുനാഗപ്പള്ളിയിലെ ഇ.എസ്.ഐ ഡിസ്െപൻസറിയും അനുബന്ധ ഓഫിസുകളും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അതേസമയം പുതിയ കെട്ടിടത്തിൽ ചില പോരായ്മകൾ ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കെട്ടിടത്തിെൻറ നടുത്തളത്തിൽ നിലത്ത് വീഴുന്ന മഴവെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കിയിട്ടില്ല. ആശുപത്രിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കെ.എസ് പുരം പൗരസമിതിയും തൊഴിലാളികളും പഞ്ചായത്ത് പ്രതിനിധികളും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.