ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്കിലെ കനാലുകള്‍ മാലിന്യം നീക്കിയും കാട് തെളിച്ചും ഉപയോഗയോഗ്യമാക്കിയെങ്കിലും വെള്ളം ഒഴുക്കാന്‍ കല്ലടപദ്ധതി അധികൃതര്‍ വൈകുന്നത് ആക്ഷേപത്തിനിടയാക്കുന്നു. നേരത്തേയത്തെിയ കൊടുംവേനല്‍ കാരണം താലൂക്കിലെ മിക്ക പ്രദേശങ്ങളിലും കടുത്ത കുടിവെള്ളക്ഷാമവും കൃഷിനാശവുമാണ് അനുഭവപ്പെടുന്നത്. താലൂക്കിലെ ഏഴ് പഞ്ചായത്തുകളും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിച്ചാണ് കനാലുകള്‍ ശുചീകരിച്ചത്. കനാലുകള്‍ വെള്ളം ഒഴുകാന്‍ പാകത്തിലായിട്ട് ഒരാഴ്ചയിലധികമായെങ്കിലും വെള്ളം തുറന്നുവിടുന്ന കാര്യത്തില്‍ കല്ലടപദ്ധതി അധികൃതര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. നാട്ടിന്‍പുറത്തെ കിണറുകള്‍ മിക്കതും വറ്റിയ നിലയിലാണ്. കുളങ്ങള്‍ നേരത്തേതന്നെ നാശോന്മുഖമാണ്. കല്ലടപദ്ധതിയുടെ വെള്ളം എത്തുന്നതോടെ ഇവയിലെല്ലാം ഉറവ പൊട്ടുകയും കുടിവെള്ളക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരമാവുകയും ചെയ്യും. താലൂക്കിലെ കാര്‍ഷികമേഖല ജലക്ഷാമത്താല്‍ പ്രതിസന്ധിയിലാണ്. വാഴ, വെറ്റില കൃഷികളും ഇടവിളകളുമെല്ലാം തീച്ചൂടില്‍ വാടിക്കരിയുമ്പോള്‍ കര്‍ഷകര്‍ കാത്തിരിക്കുന്നതും കനാല്‍വെള്ളത്തെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.