മരുതിമല ഇക്കോടൂറിസം പദ്ധതി പഞ്ചായത്ത് ഉപേക്ഷിക്കുന്നു

വെളിയം: മുട്ടറ മരുതിമല ഇക്കോടൂറിസം പദ്ധതി വെളിയം പഞ്ചായത്ത് ഉപേക്ഷിക്കുന്നു. 36 ഹെക്ടറുള്ള മരുതിമലയില്‍ 37 ലക്ഷം രൂപയാണ് ആദ്യ തവണ സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ വഴിവെട്ടല്‍, കോണ്‍ഫറന്‍സ് ഹാള്‍ കെട്ടിടങ്ങള്‍ എന്നിവയാണ് നിര്‍മിച്ചത്. 2010ലാണ് പദ്ധതിയുടെ നിര്‍മാണം പാതിവഴിയിലാണ്. ആദ്യഘട്ടത്തില്‍ നിര്‍മിച്ച കെട്ടിടം സാമൂഹികവിരുദ്ധരും അക്രമികളും ചേര്‍ന്ന് അടിച്ചുതകര്‍ത്തു. ഇതില്‍ പഞ്ചായത്തിന് 10 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വേനല്‍ക്കാലത്ത് മലയില്‍ തീപിടിക്കുന്നത് പതിവാണ്. തീപിടിത്തത്തില്‍ ഇക്കോടൂറിസം പദ്ധതിയുടെ കെട്ടിടങ്ങളും നശിച്ചിരുന്നു. പദ്ധതിക്കൊപ്പം കുരങ്ങുകളെ സംരക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും നടപ്പായില്ല. കുരങ്ങുകള്‍ ഇപ്പോള്‍ ഭക്ഷണത്തിനായി മല ഇറങ്ങിയിരിക്കുകയാണ്. നിര്‍മാണത്തിന് തിരിച്ചടിയായി വൈദ്യുതി തടസ്സവും ഉണ്ടായി. തുടര്‍ന്ന് പി. ഐഷാപോറ്റി എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് 2.67 ലക്ഷം രൂപ അനുവദിച്ചാണ് മലയില്‍ വൈദ്യുതി എത്തിച്ചത്. രണ്ടാം ഘട്ടത്തിന്‍െറ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുട്ടറയില്‍ നാട്ടുകാര്‍ യോഗം ചേര്‍ന്നു. പദ്ധതിയുടെ നിര്‍മാണം ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്നാണാവശ്യം. കേരളത്തിലെ ആദ്യത്തെ ഹരിതകേരളം പദ്ധതി മുട്ടറ മരുതിമലയിലാണ് ആരംഭിച്ചത്. ഇതിന്‍െറ ഭാഗമായി 1000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു. എന്നാല്‍, വേനലിലും തീ പിടിത്തത്തിലും വൃക്ഷത്തൈകള്‍ പൂര്‍ണമായും കത്തിനശിച്ചു. പദ്ധതി പൂര്‍ത്തീകരിച്ചില്ളെങ്കില്‍ സമരപരിപാടികള്‍ നടത്താനുള്ള തീരുമാനത്തിലാണ് പ്രദേശവാസികള്‍. പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും ഇവര്‍ പറയുന്നു. മലയില്‍ സന്ദര്‍ശനത്തിനത്തെുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടെങ്കിലും ഗൈഡില്ലാത്തത് പ്രശ്നമായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.