ഏനാത്ത് പാലം ബലപ്പെടുത്തല്‍; പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു

കൊട്ടാരക്കര: ഏനാത്ത് പാലം ബലപ്പെടുത്തുന്ന ജോലികള്‍ക്ക് വേഗം പോരെന്നും പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണന്നും ആക്ഷേപം. മെല്ളെപ്പോക്ക് കാരണം നിശ്ചിത ആറ് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും. കാല്‍നടക്കാര്‍ക്ക് പോകാന്‍ പാകത്തില്‍ കഷ്ടിച്ച് സ്ഥലം മാത്രം നല്‍കിയാണ് റോഡില്‍ ഇപ്പോള്‍ നിര്‍മാണപ്രവൃത്തി നടക്കുന്നത്. കൊട്ടാരക്കരനിന്നും അടൂരില്‍നിന്നും വരുന്ന ബസുകള്‍ പാലത്തിന്‍െറ ഇരുകരകളിലും സര്‍വിസ് അവസാനിപ്പിക്കുന്നതുകൊണ്ട് ഇതുവഴി ആയിരക്കണക്കിന് യാത്രക്കാരാണ് കടന്നുപോകുന്നത്. പത്തിലധികം തൊഴിലാളികളെയും വെല്‍ഡിങ് യന്ത്രവും ഒരു ക്രെയിനുമാണ് ഇപ്പോള്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഇതുമൂലം പണികള്‍ ഇഴഞ്ഞ് നീങ്ങുകയാണെന്നാണ് പരാതി. ഇത്രയും തിരക്കേറിയ പാതയിലെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താതിന്‍െറ കാരണം ആരും വ്യക്തമാക്കുന്നില്ല. പാലം നിര്‍മാണത്തിനായി ആവശ്യത്തിന് ഫണ്ട് നീക്കിവെക്കാന്‍ ധനവകുപ്പ് മടികാണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. തൂണുകള്‍ ബലപ്പെടുത്താനു ള്ള നടപടിയുടെ ഭാഗമായി താല്‍ക്കാലികമായി സ്പാനുകള്‍ താങ്ങിനിര്‍ത്തുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ക്രെയിനിന്‍െറ സഹായത്തോടെയാണ് കൂറ്റന്‍ സ്റ്റീല്‍ ലൈനറുകള്‍ നിര്‍മിക്കുന്നത്. ഷീല്‍ഡുകള്‍ വെല്‍ഡ് ചെയ്ത് വലിയ കിണറുകളുടെ വിസ്താരത്തിലാണ് നിര്‍മാണം. ഇവ തകര്‍ന്ന തുണുകള്‍ക്ക് സമീപം ആഴത്തില്‍ സ്ഥാപിച്ച് കോണ്‍ക്രീറ്റ് നിറച്ചാണ് താല്‍ക്കാലിക തൂണുകള്‍ നിര്‍മിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.