മാലിന്യക്കൂമ്പാരങ്ങളാല്‍ നിറഞ്ഞ് ദേശീയപാതകള്‍

കിളികൊല്ലൂര്‍: അറവുമാടുകളുടെ അവശിഷ്ടങ്ങളും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും കൊണ്ട് ദേശീയപാതകള്‍ നാറുന്നു. മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറുകയാണ് ഇവിടം. ദേശീയപാതയോട് ചേര്‍ന്ന് പാടശേഖരമുള്ളയിടങ്ങളിലാണ് കക്കൂസ് മാലിന്യം കൂടുതലും തള്ളുന്നത്. സമീപപ്രദേശങ്ങളില്‍ ആള്‍ത്താമസമില്ലാത്തതാണ് ഇതിന് ഇവരെ പ്രേരിപ്പിക്കുന്നത്. കൊല്ലം- കുണ്ടറ റോഡില്‍ കരിക്കോട് ജങ്ഷന് സമീപത്തെ മേല്‍പാലത്തിന് ഇരുവശവും മാലിന്യം കുന്നുകൂടുകയാണ്. റെയില്‍വേ സ്ഥലത്താണ് മാലിന്യം തള്ളുന്നതെന്ന കാരണത്താല്‍ കോര്‍പറേഷന്‍ അധികൃതര്‍ നടപടിയെടുക്കാറില്ല. ടി.കെ.എം എന്‍ജിനീയറിങ് കോളജിന് മുന്നിലും മാലിന്യനിക്ഷേപ കേന്ദ്രമാണ്. കൊല്ലം- തേനി പാത കടന്നുപോകുന്ന പാവൂര്‍ വയല്‍ ഭാഗത്ത് മൂക്കുപൊത്താതെ സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. ടാങ്കര്‍ ലോറികളില്‍ കൊണ്ടുവരുന്ന കക്കൂസ് മാലിന്യം പാവൂര്‍ പാടശേഖരത്തിലേക്ക് പൈപ്പവെച്ച് ഒഴുക്കുന്നതും വ്യാപകമാണെന്ന് സമീപവാസികള്‍ പറയുന്നു. എത്ര മാലിന്യം ഒഴുക്കിക്കളഞ്ഞാലും പാടശേഖരത്തിലെ വെള്ളത്തില്‍ കലരുന്നതിനാല്‍ തെളിവുകള്‍ ബാക്കിയാകുന്നില്ല. ഏലായിലെ വെള്ളത്തില്‍ വലിയതോതില്‍ കക്കൂസ് മാലിന്യം കലര്‍ന്ന് സമീപത്തെ അഷ്ടമുടിക്കായലിലേക്കാണ് ഒഴുകിയത്തെുന്നത്. ഒട്ടുമിക്ക മാംസവില്‍പനക്കാരും അവശിഷ്ടം തള്ളാനുള്ള കേന്ദ്രമായി കണ്ടത്തെിയിരിക്കുന്നത് ദേശീയപാതയെയാണ്. കണ്ടച്ചിറ ചീപ്പ് പാലത്തിന് സമീപവും ചാത്തിനാംകുളം റോഡിലും പട്ടാപ്പകലും മാലിന്യം തള്ളല്‍ പതിവാണ്. ഇവിടങ്ങളില്‍ തെരുവുവിളക്കില്ലാത്തതും വഴിയാത്രക്കാരെ വലക്കുന്നു. ദേശീയപാതയിലെ മാംസാവശിഷ്ടം ഭക്ഷിക്കാനത്തെുന്ന നായ്ക്കളും ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഭീഷണിയാവുകയാണ്. നായ്ക്കൂട്ടം മാലിന്യം വലിച്ചിഴച്ച് ദേശീയപാതയിലേക്ക് കയറുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാണ്. പ്രഭാതസവാരിക്കാരും വഴിയാത്രികരുമാണ് ഏറെ ഭയക്കുന്നത്. കോഴിയുടെ മാംസാവശിഷ്ടങ്ങളും ചാക്കിലാക്കി ഇവിടെ തള്ളുന്നത് പതിവാണ്. ഇതുസംബന്ധിച്ച് ഒട്ടേറെ പരാതി നല്‍കിയിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ നടപടിയെടുക്കുന്നില്ളെന്നാണ് ആരോപണം. ദേശീയപാത മാലിന്യപാതയാകുന്നതിന് പിന്നില്‍ പൊലീസ് അടക്കമുള്ള അധികൃതരാണെന്നാണ് നാട്ടുകാരുടെ ആരോപണം. മാലിന്യം തള്ളുന്ന വിവരം ഹൈവേ പൊലീസിലും പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചാലും അധികൃതര്‍ ഉടന്‍ നടപടിയെടുക്കുന്നില്ളെന്നും ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.