അഞ്ചല്‍: ഓണം കഴിഞ്ഞതോടെ അഞ്ചലിലെ പഴയ പൊലീസ് സ്റ്റേഷന്‍ മാലിന്യക്കൂമ്പാരമായി. ഇവിടെ അനധികൃതമായി മാലിന്യം കൊണ്ടിടുന്നതായി നേരത്തേതന്നെ പരാതിയുണ്ടായിരുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പു സമയത്ത് ചന്തമുക്കിലെ മാലിന്യപ്രശ്നം പരിഹരിച്ചില്ളെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് നാട്ടുകാര്‍ ഫ്ളക്സ് ബോര്‍ഡ് വെച്ചിരുന്നു. എന്നാല്‍, മാലിന്യപ്രശ്നത്തിന് മാത്രം പരിഹാരമുണ്ടായില്ല. നാട്ടുകാരുടെ പരാതി വ്യാപകമായതോടെ പഞ്ചായത്ത് അധികൃതര്‍ പ്രവേശ കവാടത്തിലെ ഗേറ്റ് ചങ്ങലയിട്ട് പൂട്ടി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചങ്ങലപ്പൂട്ട് തകര്‍ക്കപ്പെട്ടു. ഇപ്പോള്‍ ഒരു നിയന്ത്രണവുമില്ലാതെ ഗേറ്റ് പൂര്‍ണമായി തുറന്നുകിടക്കുകയാണ്. പരിസര പ്രദേശത്തെ എല്ലാ മാലിന്യവും ഇപ്പോള്‍ ഇവിടെയാണ് കൊണ്ടിടുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ചന്തയോട് ചേര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി മാലിന്യസംസ്കരണ പ്ളാന്‍റ് നിര്‍മിച്ചിരുന്നു. എന്നാല്‍, ഒരു വര്‍ഷത്തിനു മുമ്പേ ഇതു തകര്‍ന്നു. ഇതു നവീകരിക്കാന്‍ കരാറുകാരായ കെല്‍ട്രോണ്‍ ഒരു ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ഗ്രാമപഞ്ചായത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, തുടര്‍നടപടിയൊന്നും ഉണ്ടായില്ല. ഈ സ്ഥിതി നിലനില്‍ക്കെയാണ് പൊതുസമ്മേളന വേദിക്ക് പിന്നിലായി മറ്റൊരു മാലിന്യസംസ്കരണ പ്ളാന്‍റും നിര്‍മിച്ചത്. ഇതിന്‍െറ പ്രവൃത്തി പൂര്‍ത്തിയായി രണ്ടുവര്‍ഷം കഴിഞ്ഞെങ്കിലും ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. ഇതിലും ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.