എഫ്.സി.ഐ കൊല്ലം ഡിപ്പോയില്‍നിന്ന് ഭക്ഷ്യധാന്യ നീക്കം മുടങ്ങി

കൊല്ലം: എഫ്.സി.ഐ കൊല്ലം ഡിപ്പോയില്‍നിന്നുള്ള ഭക്ഷ്യധാന്യ നീക്കം മുടങ്ങി. ലോറിയില്‍ ഭക്ഷ്യധാന്യം കയറ്റുന്നതിന് ഉദ്യോഗസ്ഥര്‍ നിബന്ധനകള്‍ വെച്ചത് തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കി. വാഗണില്‍നിന്ന് ഭക്ഷ്യധാന്യം ഇറക്കാത്തതിനാല്‍ എഫ്.സി.ഐ ഒരു ലക്ഷം രൂപ ഡെമറേജായി റെയില്‍വേക്ക് നല്‍കണം. മോഡല്‍ ഡിപ്പോയായ കൊല്ലത്ത് തൊഴില്‍ പ്രശ്നമുണ്ടെന്ന് വരുത്തി കരാര്‍ തൊഴിലാളികളെ നിയമിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണ് ചരക്ക് നീക്കം മുടക്കിയതിനു പിന്നിലെന്ന് തൊഴിലാളികള്‍ ആരോപിച്ചു. തിങ്കളാഴ്ച കൊല്ലം ഡിപ്പോയില്‍നിന്ന് കിളികൊല്ലൂര്‍ സബ് ഡിപ്പോയിലേക്കുള്ള ചരക്കുനീക്കമാണ് മുടങ്ങിയത്. ആവണീശ്വരം സബ് ഡിപ്പോയിലേക്ക് രാവിലെ 35 ലോഡ് ഭക്ഷ്യധാന്യം കയറ്റിവിട്ടിരുന്നു. എഫ്.സി.ഐ തിരുവനന്തപുരം മേഖലാ ഓഫിസിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ദിനേശ് ചതുര്‍വേദിയുടെ സാന്നിധ്യത്തില്‍ കൊല്ലം ഡിപ്പോയിലെ 43ഉം കരുനാഗപ്പള്ളി ഡിപ്പോയില്‍നിന്നുള്ള 48ഉം ചുമട്ടുതൊഴിലാളികള്‍ ചേര്‍ന്നാണ് ലോഡ് കയറ്റിയത്. ലോഡുമായി ലോറികള്‍ പോയിത്തുടങ്ങിയതോടെ തൊഴിലാളികള്‍ കിളികൊല്ലൂര്‍ ഡിപ്പോയിലേക്കുള്ള 70 ലോഡ് ലോറികളില്‍ കയറ്റിത്തുടങ്ങി. ഒരു ലോറിയില്‍ 260 ചാക്ക് വീതം കൊണ്ടുപോകാന്‍ ഗേറ്റ് പാസും നല്‍കി. തുടര്‍ന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇടപെട്ട് ഒരു ലോറിയില്‍ 200 ചാക്ക് മാത്രമേ പാടുള്ളൂ എന്ന നിര്‍ദേശംവെച്ചു. കയറ്റിയ ലോഡ് തിരിച്ചിറക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. കിളികൊല്ലൂര്‍ ഡിപ്പോയിലേക്ക് 260 ചാക്ക് വീതമാണ് കൊണ്ടുപോയതെന്ന് തൊഴിലാളികള്‍ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥന്‍ തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ പ്രതിഷേധം ശക്തമായി. സംഘര്‍ഷാവസ്ഥയായതോടെ ഈസ്റ്റ് പൊലീസ് സ്ഥലത്തത്തെി അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥന്‍ വഴങ്ങിയില്ല. വിവരം അറിഞ്ഞത്തെിയ മാധ്യമപ്രവര്‍ത്തകരെ എഫ്.സി.ഐ ഉദ്യാഗസ്ഥര്‍ ഗോഡൗണിനു മുന്നില്‍ സെക്യൂരിറ്റികളെ ഉപയോഗിച്ച് തടഞ്ഞു. ഇതും നേരിയ തോതില്‍ സംഘര്‍ഷാവസ്ഥക്ക് കാരണമായി. ലോറികളില്‍നിന്ന് ഭക്ഷ്യധാന്യം രാത്രിയോടെ തിരിച്ചിറക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.