വെളിയം: പൂയപ്പള്ളി പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപം. നാല്‍ക്കവല, പുന്നക്കോട്, മരുതമണ്‍പള്ളി, ചെങ്കുളം, കുരിശിന്‍മൂട്, വേങ്കോട്, നെല്ലിപ്പറമ്പ്, തച്ചക്കോട്, കുന്നുംവാരം, കാഞ്ഞിരംപാറ, ഓട്ടുമല എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം ജനജീവിതത്തെ ഏറെ ബാധിച്ചിട്ടുള്ളത്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ജലസംഭരണി മൈലോട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൈപ്പുകള്‍ വഴി ജലം പ്രദേശങ്ങളില്‍ എത്തുന്നില്ല. ജലസംഭരണിയില്‍നിന്ന് പഞ്ചായത്തിന്‍െറ വിവിധഭാഗങ്ങളിലേക്ക് പൈപ്പുകള്‍ എത്തിക്കുന്നതിനായി ലക്ഷങ്ങള്‍ സര്‍ക്കാര്‍ നല്‍കിയെങ്കിലും തുക മറ്റ് ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുകയായിരുന്നു. റോഡിന്‍െറ ഇരുഭാഗത്തുകൂടി കടന്നുപോകുന്ന പൈപ്പ് ലൈനുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവായിരിക്കുകയാണ്. കൊല്ലം-കുളത്തൂപ്പുഴ റോഡിന്‍െറ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലം എത്തിക്കാനാണ് ജപ്പാന്‍ കുടിവെള്ള പദ്ധതി നടപ്പാക്കിയത്. എന്നാല്‍ ഇത് ഫലംകണ്ടില്ല. പഞ്ചായത്തില്‍ നാല്‍പതോളം ചിറകളും നിരവധി പൊതുകിണറുകളും ഉണ്ടെങ്കിലും എല്ലാം മലിനപ്പെട്ടിരിക്കുകയാണ്. കോളനിക്കാര്‍ മിക്കവരും ചിറകളെയും പൊതുകിണറുകളെയുമാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ചിറകള്‍ നവീകരിക്കാന്‍ പഞ്ചായത്തിന് സര്‍ക്കാര്‍ അനുവദിച്ച പണം യഥാസമയം ചെലവിടാതെ നഷ്ടപ്പെടുത്തുകയായിരുന്നു. വെള്ളം ലഭിക്കാതെയായതോടെ പൂയപ്പള്ളിയിലെ കാര്‍ഷികരംഗവും അവതാളത്തിലായിരിക്കുകയാണ്. നെല്ല്, വാഴ, പച്ചക്കറി, മരച്ചീനി എന്നിവ കരിഞ്ഞുണങ്ങിത്തുടങ്ങി. കെ.ഐ.പി കനാല്‍ വഴി ജലം എത്താത്തതും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.