കൊല്ലം-ലക്ഷദ്വീപ് യാത്രക്കപ്പല്‍: സാധ്യതാപഠനയാത്രക്ക് അനുമതി

കൊല്ലം: കൊല്ലം, കണ്ണൂരിലെ അഴീക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് ലക്ഷദ്വീപിലേക്ക് യാത്രക്കപ്പല്‍ സര്‍വിസ് ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന സംഘം ലക്ഷദ്വീപ് സന്ദര്‍ശിക്കും. നിയമസഭാ സമ്മേളനം കഴിഞ്ഞശേഷമാവുമിത്. ഇതുസംബന്ധിച്ച് തുറമുഖ വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. കപ്പല്‍ സര്‍വിസ് സംബന്ധിച്ച് കേരളവും ലക്ഷദ്വീപുമായി സെക്രട്ടറിതല ചര്‍ച്ച നേരത്തേ നടന്നിരുന്നു. കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളില്‍നിന്ന് ആഴ്ചയില്‍ ഒരു സര്‍വിസ് വീതമാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ കൊച്ചിയില്‍നിന്നാണ് മിനിക്കോയിയിലേക്ക് കപ്പല്‍ സര്‍വിസുള്ളത്. കൊച്ചിയില്‍നിന്ന് മിനിക്കോയിയിലേക്ക് 230 നോട്ടിക്കല്‍ മൈല്‍ ദൂരമുണ്ട്. കൊല്ലത്തുനിന്ന് മിനിക്കോയിയിലേക്ക് 200 നോട്ടിക്കല്‍ മൈല്‍മാത്രമാണ് ദൂരം. കൊല്ലത്തുനിന്ന് കപ്പല്‍ സര്‍വിസ് ആരംഭിക്കുന്നതോടെ മിനിക്കോയിയിലേക്കുള്ള യാത്രാ സമയം കുറയും. സ്വകാര്യ സംരംഭകരാണ് സര്‍വിസ് ആരംഭിക്കുക. അവര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ തുറമുഖവകുപ്പ് ഒരുക്കും. യാത്രക്കപ്പലിനു പിന്നാലെ കൊല്ലത്തുനിന്ന് മിനിക്കോയിയിലേക്ക് ചരക്കുകപ്പല്‍ സര്‍വിസ് ആരംഭിക്കുകയാണ് ലക്ഷ്യം. കശുവണ്ടി വികസന കോര്‍പറേഷന്‍, ചവ കെ.എം.എം.എല്‍, ഐ.ആര്‍.ഇ എന്നീ പൊതുമേഖലാവ്യവസായ സ്ഥാപനങ്ങളിലേക്കുള്ള അസംസ്കൃതവസ്തുക്കളുടെ ഇറക്കുമതി പൂര്‍ണമായും കൊല്ലം തുറമുഖം വഴിയാക്കാനുള്ള നടപടികളും തുറമുഖ വകുപ്പിന്‍െറ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് തുറമുഖ ഡയറക്ടര്‍ പി.ഐ. ഷേക്പരീത് വ്യവസായ, പരമ്പരാഗത വ്യവസായ വകുപ്പുകള്‍ക്ക് കത്ത് നല്‍കിയിരുന്നു. നിലവില്‍ ഈ പൊതുമേഖലാസ്ഥാപനങ്ങളിലേക്കുള്ള അസംസ്കൃതസാധനങ്ങളും യന്ത്രസാമഗ്രികളും കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങളിലത്തെിച്ച് ലോറിയിലാണ് കൊല്ലത്തേക്ക് കൊണ്ടുവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.