അഷ്ടമുടിക്കായലില്‍ ആരവമൊഴുകി

കൊല്ലം: ‘ആര്‍പ്പോ...ഇര്‍റോ... ഇര്‍റോ.. ഇര്‍റോ...’ അഷ്ടമുടിക്കായലില്‍ കുട്ടികളടങ്ങുന്ന സംഘം ചെറുവള്ളങ്ങളില്‍ ആര്‍പ്പുവിളികള്‍ നിറച്ചു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമത്തെിയ പ്രസിഡന്‍റ്സ് ട്രോഫി ജലോത്സവത്തിനെ നാട് ഏറ്റുവാങ്ങുന്ന കാഴ്ചകളാണ് ചൊവ്വാഴ്ച കണ്ടത്. ഉച്ചയോടെ പെയ്ത മഴ ജലോത്സവത്തെ ബാധിക്കുമെന്ന ആശങ്ക ഉണ്ടാക്കിയെങ്കിലും മത്സരങ്ങള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കെ മാനം തെളിഞ്ഞു. 2015ല്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് പ്രസിഡന്‍റ്സ് ട്രോഫിക്ക് ഇടവേളയുണ്ടായത്. ഇത്തവണ തികഞ്ഞ മുന്നൊരുക്കത്തോടെയാണ് തയാറെടുപ്പുകള്‍ നടത്തിയത്. 2014ല്‍ 10 ലക്ഷം രൂപ സര്‍ക്കാര്‍ ജലോത്സവത്തിന് നല്‍കിയിരുന്നു. ഇത്തവണ മത്സരം തുടങ്ങുന്നതിന് മുമ്പുതന്നെ 25 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. കേന്ദ്രസര്‍ക്കാറിന്‍െറ 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവും ഇറങ്ങി. ഫണ്ടില്ളെന്ന സ്ഥിരം പല്ലവി കേള്‍ക്കാനില്ലായിരുന്നു. കഴിഞ്ഞ തവണവരെ ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തിലായിരുന്നു ജലോത്സവം നടത്തിയത്. ഇത്തവണ ജില്ലാ ഭരണകൂടത്തിന്‍െറ സഹകരണത്തോടെ ജനപ്രതിനിധികള്‍ നടത്തിപ്പ് ഏറ്റെടുത്തു. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമയോടെ നിന്നത് വിജയമായി. തേവള്ളി മുതല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോവരെ കായലിന്‍െറ ഇരുവശവും കാണികളാല്‍ നിറഞ്ഞു. ഡി.ടി.പി.സി പ്രത്യേകമായി സജ്ജമാക്കിയ പവിലിയന്‍ ഉള്‍പ്പെടെ എല്ലായിടത്തും തിരക്കായി. സുരക്ഷക്ക് പൊലീസിന്‍െറ സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. രണ്ടര മണിക്കൂര്‍ നീണ്ട വിവിധ മത്സരങ്ങള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. തുഴച്ചില്‍കാരെ പ്രോത്സാഹിപ്പിക്കാന്‍ വിവിധ വള്ളങ്ങളുടെ ഫാന്‍സുകാരും പവിലിയന്‍ കൈയടക്കി. 16 ചുണ്ടന്‍ വള്ളങ്ങളടക്കം 48 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ചുണ്ടന്‍ വള്ളങ്ങളുടെ നാല് ഹീറ്റ്സ്, വെപ്പ് എ, ഇരുട്ടുകുത്തി ബി വിഭാഗങ്ങളില്‍ രണ്ടുവീതം ഹീറ്റ്സ്, തെക്കനോടി വനിത വള്ളങ്ങളുടെ ഫൈനല്‍, വെപ്പ് ബി വിഭാഗം ഫൈനല്‍, ഇരുട്ടുകുത്തി - എ, ഇരുട്ടുകുത്തി -ബി, വെപ്പ് -ബി വിഭാഗം ഫൈനല്‍, ചുണ്ടന്‍ വള്ളങ്ങളുടെ മൂന്ന് ലൂസേഴ്സ് ഫൈനല്‍, ഒരു ഫൈനല്‍ ഉള്‍പ്പെടെ 16 മത്സരങ്ങളാണ് നടന്നത്. ഓരോ മത്സരവും കൈയടിച്ച് പ്രോത്സാഹിപ്പിക്കാന്‍ കാണികളും നിറഞ്ഞു. ഇനിയുള്ള വര്‍ഷങ്ങളില്‍ മുടങ്ങാതെ ജലോത്സവം നടത്തുമെന്ന് മന്ത്രിമാരുള്‍പ്പെടെ ജനപ്രതിനിധികള്‍ ഉറപ്പും നല്‍കി. അഷ്ടമുടിക്കായലിലെ മാലിന്യപ്രശ്നം അടുത്ത വര്‍ഷത്തോടെ ഇല്ലാതാക്കാമെന്ന ഉറപ്പും നല്‍കി. നെഹ്റു ട്രോഫി വള്ളംകളിപോലെ പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളിയും ശ്രദ്ധേയമാക്കുമെന്നാണ് രാഷ്ട്രീയ ഭേദമന്യേ നേതാക്കളുടെ വാഗ്ദാനം. മഴ മാറിനിന്ന് തെളിഞ്ഞ അന്തരീക്ഷത്തില്‍ ജലാവേശം നിറച്ചൊരു വള്ളംകളി കണ്ട ആഹ്ളാദത്തിലാണ് കൊല്ലം ജനത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.