ഡെങ്കിപ്പനി: പത്തനാപുരത്ത് ചികിത്സാസംവിധാനം അപര്യാപ്തം

പത്തനാപുരം: ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുമ്പോഴും മലയോരമേഖലയിലെ ആശുപത്രിയില്‍ ചികിത്സാസംവിധാനങ്ങള്‍ ഇല്ല. പനി ബാധിച്ച് ദിവസേന നൂറുകണക്കിനാളുകളാണ് പത്തനാപുരത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ചികിത്സ തേടുന്നത്. എന്നാല്‍, ഡെങ്കിപ്പനി സ്ഥീരികരിക്കുന്ന ഒരാള്‍ക്ക് ആവശ്യമായ ചികിത്സ ഒരുക്കാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നില്ല. ഇവരെ പുനലൂര്‍ താലൂക്കാശുപത്രിയിലേക്കോ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കോ വിടുകയാണ് പതിവ്. ഇതു രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍ പ്രതിരോധിക്കാനാവശ്യമായ മരുന്നുകള്‍ ഇല്ലാത്തതാണ് പ്രധാനപ്രശ്നം. മലയോര മേഖലയായ അച്ചന്‍കോവില്‍ തുറ മുതല്‍ പാടം വരെയുള്ള ആളുകള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആതുരാലയമാണ് പത്തനാപുരത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍. ദിനംപ്രതി നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന ഇവിടെ കിടത്തിചികിത്സ ഉള്‍പ്പെടെ സൗകര്യങ്ങളും ഉണ്ട്. പഞ്ചായത്തിന്‍െറ അധീനതയിലെ സമീപത്തെ കമ്യൂണിറ്റി ഹാളും ആശുപത്രി വികസനത്തിനായി വിട്ടുനല്‍കാമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ആരോഗ്യവകുപ്പ് ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രാവിലെ മുതല്‍ വൈകീട്ട് മൂന്നുവരെ പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ സേവനം മാത്രമാണിപ്പോള്‍ ഉള്ളത്. ആശുപത്രിയെ താലൂക്കാശുപത്രിയായി ഉയര്‍ത്തുമെന്നത് എല്ലാ തെരഞ്ഞെടുപ്പുകളിലെയും പ്രചാരണായുധമാണ്. പട്ടാഴിയിലെ ആശുപത്രിയില്‍ ഉണ്ടായിരുന്ന കിടത്തി ചികിത്സ നിലച്ചതോടെ തലവൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, കുന്നിക്കോട് എന്നിവിടങ്ങളിലെ ആളുകളും പത്തനാപുരത്തെ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. പത്തനാപുരത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ താലൂക്കാശുപത്രിയാക്കി മാറ്റണമെന്നത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആവശ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.