കുടിവെള്ളക്ഷാമം: വാട്ടര്‍ അതോറിറ്റി ഓഫിസിലത്തെി പ്രതിഷേധിച്ചു

കൊട്ടിയം: കൊറ്റങ്കര പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കൊട്ടിയത്തെ വാട്ടര്‍ അതോറിറ്റി ഓഫിസിലത്തെി പ്രതിഷേധിച്ചു. ഓഫിസിലുണ്ടായിരുന്ന അസിസ്റ്റന്‍റ് എന്‍ജിനീയറെ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. കൊറ്റങ്കര പഞ്ചായത്തിലെ മേക്കോണ്‍, വായനശാല. അഞ്ചുവിള പുറം, പള്ളിക്കല്‍ ലക്ഷം വീട്, ചിറക്കതോട് കോളനി, മേലേവിള ഭാഗം എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. മേക്കോണ്‍ ആയുര്‍വേദാശുപത്രി, മാടന്‍കാവ്, നീലികോണം എന്നിവിടങ്ങളിലെ പമ്പ് ഹൗസുകളില്‍നിന്നാണ് ഈ ഭാഗങ്ങളിലേക്ക് കുടിവെള്ള വിതരണം നടത്തുന്നത്. മേക്കോണ്‍ ആയുര്‍വേദ ആശുപത്രി പമ്പ് ഹൗസില്‍നിന്ന് പമ്പ് ഓപറേറ്റര്‍മാര്‍ക്ക് ഇഷ്ടപ്പെട്ട ഭാഗങ്ങളിലേക്ക് മാത്രമാണ് വെള്ളം വിതരണം നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. പല പമ്പ് ഹൗസുകളിലും ഓപറേറ്റര്‍മാര്‍ പമ്പ് ഓണ്‍ ചെയ്തശേഷം മറ്റ് ജോലികള്‍ക്ക് പോകുന്നതിനാല്‍ പമ്പ് ഹൗസുകള്‍ തകരാറിലാകുന്നത് പതിവാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. മൂന്ന് മാസത്തിനിടെ പണ്ടാരകുളം പമ്പ് ഹാസ് നാലുതവണയാണ് തകരാറിലായത്. ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കാത്തതിനാല്‍ പല സ്ഥലത്തും കുടിവെള്ള പൈപ്പുകള്‍ പൊട്ടി. കൊട്ടിയം എസ്.ഐ അനൂപ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സ്ഥലത്തത്തെി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയും കൊറ്റങ്കര പഞ്ചായത്തിലെ പമ്പ് ഹൗസുകളില്‍ പമ്പിങ് സമയം കൂട്ടുകയും ആവശ്യമായ മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് ഉറപ്പുകൊടുത്തതോടെയുമാണ് സമരം അവസാനിച്ചത്. ഗ്രാമപഞ്ചായത്തംഗങ്ങളായ അനിതകുമാരി, ഉദയകുമാര്‍, നിയാസ്, സുജിത, പൊതുപ്രവര്‍ത്തകനായ മേക്കോണ്‍ മുരുകന്‍, ലൈല എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.