അന്ത്യ അത്താഴ ഓര്‍മയില്‍ പെസഹ ആചരിച്ചു

കൊല്ലം: ക്രിസ്തുവിന്‍െറ അന്ത്യ അത്താഴത്തിന്‍െറയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്‍െറയും സ്മരണ പുതുക്കി ദേവാലയങ്ങളില്‍ പെസഹ ആചരിച്ചു. ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്‍െറ മാതൃകയായ യേശുവിന്‍െറ സ്മൃതിയില്‍ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. യേശു 12 ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയത് അനുസ്മരിച്ച് വൈദികര്‍ ദേവാലയങ്ങളില്‍ 12 വിശ്വാസികളുടെ കാല്‍കഴുകി ചുംബിച്ചു. കുരിശുമരണത്തിന് ഏല്‍പിച്ചുകൊടുക്കുന്നതിനുമുമ്പ് യേശു പെസഹ അപ്പം ഭക്ഷിച്ചത് അനുസ്മരിച്ച് ദേവാലയങ്ങളിലും വീടുകളിലും വൈകീട്ട് അപ്പം മുറിക്കല്‍ ശുശ്രൂഷയും നടന്നു. മനുഷ്യകുലത്തിന്‍െറ രക്ഷക്ക് യേശു കുരിശുമരണം വരിച്ചതിന്‍െറ അനുസ്മരണമാണ് ദുഃഖവെള്ളി ആചരണം. യേശുവിന്‍െറ പീഡാനുഭവം അനുസ്മരിച്ച് വെള്ളിയാഴ്ച ദേവാലയങ്ങളും വിവിധ പ്രദേശങ്ങളും കേന്ദ്രീകരിച്ച് കുരിശിന്‍െറവഴി സംഘടിപ്പിക്കും. ദുഃഖവെള്ളി ഉപവാസത്തിന്‍െറയും പ്രാര്‍ഥനയുടെയും ദിനമാണ്. മൂന്നാംനാള്‍ യേശു ഉയിര്‍ത്തെഴുന്നേറ്റതിന്‍െറ ഓര്‍മ പുതുക്കി ഈസ്റ്റര്‍ ആഘോഷിക്കുന്നതോടെ വലിയ ആഴ്ച ആചരണം പൂര്‍ത്തിയാകും. തങ്കശ്ശേരി ഇന്‍ഫന്‍റ് ജീസസ് കത്തീഡ്രലില്‍ കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ കാല്‍കഴുകല്‍ ശുശ്രൂഷക്ക് നേതൃത്വം നല്‍കി. കാവനാട് അരവിള ഹോളിഫാമിലി പള്ളി, കാവനാട് മുക്കാട് തിരുകുടുംബ ദേവാലയം, ശക്തികുളങ്ങര സെന്‍റ് ജോസഫ് ഡി ബ്രിട്ടോ പള്ളി, കൊല്ലം ഭാരത രാജ്ഞി പള്ളി, ചിന്നക്കട സെന്‍റ് ഫ്രാന്‍സിസ് പള്ളി, ആശ്രാമം തിരുകുടുംബ പള്ളി, കൊല്ലം തുയ്യം കൈകെട്ടിയ ഈശോയുടെ തീര്‍ഥാലയം, തില്ളേരി സെന്‍റ് ആന്‍റണീസ് ആശ്രമം പള്ളി തുടങ്ങിയ ദേവാലയങ്ങളില്‍ പെസഹാചരണ ഭാഗമായി കാല്‍കഴുകല്‍ ശുശ്രൂഷയും ദിവ്യകാരുണ്യപ്രദക്ഷിണവും പ്രത്യേക പ്രാര്‍ഥനകളും നടന്നു. കുണ്ടറയില്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളി, സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍, ശാലോം മാര്‍ത്തോമാ പള്ളി, കാഞ്ഞിരകോട് സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളി, ഇടവട്ടം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ്, നാന്തിരിക്കല്‍ സെന്‍റ് റീത്താസ്, കുമ്പളം സെന്‍റ് മൈക്കിള്‍സ് എന്നിവിടങ്ങളിലും കാല്‍കഴുകല്‍ ശുശ്രൂഷയും ദിവ്യകാരുണ്യ പ്രദക്ഷിണവും പ്രത്യേക പ്രാര്‍ഥനകളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.