ആറ്റിങ്ങല്‍: റോഡ് ഒരുക്കാത്തത് ഫിഷ്ലാന്‍ഡിങ് സെന്‍ററിന്‍െറ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നു. അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ 75 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സാമ്പത്തികവര്‍ഷം ഫിഷ്ലാന്‍ഡിങ് സെന്‍റര്‍ സ്ഥാപിച്ചത്. കടലില്‍നിന്ന് പിടിക്കുന്ന മത്സ്യം തീരത്ത് ലേലം ചെയ്യുകയാണ് പതിവ്. ലേലത്തിനും മത്സ്യം സൂക്ഷിക്കുന്നതിനുമാണ് ഫിഷ്ലാന്‍ഡിങ് സെന്‍റര്‍ ഒരുക്കിയത്. 250 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ളതാണ് ഫിഷ് ലാന്‍ഡിങ് സെന്‍റര്‍. മത്സ്യം ലേലം ചെയ്യുന്നതിന് എട്ട് റേയ്സ്ഡ് പ്ളാറ്റ്ഫോമുകളുള്ള ലേലഹാള്‍, കുടിവെള്ള സംവിധാനം, ഓഫിസ് മുറി, ശൗചാലയ ബ്ളോക് എന്നിവ സെന്‍ററില്‍ ഉള്‍പ്പെടും. എളുപ്പം വൃത്തിയാക്കാവുന്നതും ദീര്‍ഘകാലം ഈട് നില്‍ക്കുന്നതുമായ ടൈലുകളാണ് പാകിയിട്ടുള്ളതും. എന്നാല്‍, പ്രവര്‍ത്തനം സുഗമമാകണമെങ്കില്‍ ഹെമാസ്റ്റ് ലൈറ്റ്, ശീതീകരണ മുറി, 44 മീറ്റര്‍ അപ്രോച്ച് റോഡ് എന്നിവ നിര്‍മിക്കണം. ഇതുള്‍പ്പെടെയാണ് കരാര്‍ നല്‍കിയതെങ്കിലും റോഡും ശീതീകരണ സംവിധാനവും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചില്ല. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നേരത്തേ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. റോഡും അനുബന്ധ സംവിധാനങ്ങളും വന്നാല്‍ മാത്രമേ ഇവിടെ മത്സ്യം ലേലം ചെയ്യാനും കൊണ്ടുപോകാനും സാധിക്കൂ. സാമ്പത്തികവര്‍ഷത്തിന്‍െറ അവസാനമായിട്ടും ഇത്തരം ജോലികള്‍ ചെയ്ത്തീര്‍ക്കുന്നതിനുള്ള സംവിധാനമുണ്ടാകുന്നില്ളെന്നാണ് ആക്ഷേപം. കാത്തിരുന്ന് കിട്ടിയ ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ ഉപയോഗിക്കാനാകാത്തതിന്‍െറ വിഷമതയിലാണ് മത്സ്യത്തൊഴിലാളികള്‍. ഫിഷ് ലാന്‍ഡിങ് സെന്‍ററില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നതിന് സംവിധാനവും ഒരുക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.