രാത്രി സ്വകാര്യബസുകള്‍ "മുങ്ങുന്നു'; യാത്രക്കാര്‍ പെരുവഴിയില്‍

ആയൂര്‍: കൊട്ടിയം-ഓയൂര്‍-ആയൂര്‍-അഞ്ചല്‍ റൂട്ടില്‍ രാത്രികാലങ്ങളില്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് മുടക്കുന്നത് പതിവാകുന്നു. ഒരുമാസം മുമ്പ് കൊട്ടിയം-അഞ്ചല്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഓയൂരില്‍ സ്ത്രീകളും കുട്ടികളുമടക്കം 60ഓളം യാത്രക്കാരെ രാത്രിയില്‍ ഓയൂരിലിറക്കിവിട്ട് തിരികെ പോയത് പ്രതിഷേധത്തിടയാക്കിയിരുന്നു. അടുത്ത ദിവസങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിനാല്‍ ഒരാഴ്ചയോളം കൃത്യമായി സര്‍വിസ് നടത്തി. എന്നാല്‍, ഇപ്പോള്‍ സ്ഥിതി പഴയ രീതിയിലായി. രാത്രികാലങ്ങളില്‍ നേരത്തേതന്നെ സര്‍വിസ് അവസാനിപ്പിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ദൂരദേശങ്ങളില്‍ യാത്ര ചെയ്ത് മടങ്ങി കൊട്ടിയത്തോ ആയൂരിലോ എത്തിയാല്‍ ബസ് കിട്ടാത്തതിനാല്‍ ചെങ്കുളം, ഓയൂര്‍, വെളിനല്ലൂര്‍, റോഡുവിള, കാരാളികോണം ഭാഗത്തേക്ക് ഓട്ടോ മാത്രമാണ് ആശ്രയം. രാത്രിയില്‍ ഓട്ടോകള്‍ ഇരട്ടി ചാര്‍ജ് ഈടാക്കുന്നതായും പരാതിയുണ്ട്. രാത്രികാല സര്‍വിസ് മുടക്കുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാത്രികാല സര്‍വിസ് പുനരാരംഭിച്ച് ജനങ്ങളുടെ യാത്രാക്ളേശം പരിഹരിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. രാത്രി ഏഴര കഴിഞ്ഞാല്‍ കൊട്ടിയത്തുനിന്നും ഓയൂര്‍-കരിങ്ങന്നൂര്‍-ആയൂര്‍ ഭാഗത്തേക്ക് ബസില്ലാത്തതിനാല്‍ കൊട്ടിയത്തുനിന്നും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ആയൂരില്‍നിന്ന് ഓയൂര്‍-കൊട്ടിയം ഭാഗത്തേക്ക് ഏഴേമുക്കാലിന് ശേഷം ബസില്ലാത്തതും സ്റ്റേ ട്രിപ്പ് പോകുന്ന സ്വകാര്യബസുകള്‍ സമയക്രമം പാലിക്കാതെ നേരത്തേ പോകുന്നതും യാത്രക്കാരെ വലയ്ക്കുകയാണ്. ഇതേ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് കുറവായതിനാലാണ് സ്വകാര്യ ബസുകള്‍ തോന്നിയതുപോലെ സര്‍വിസ് നടത്തുന്നതെന്നും കൊട്ടിയം-ഓയൂര്‍-ആയൂര്‍-അഞ്ചല്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസ് ആരംഭിക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.