ഗതാഗതക്കുരുക്കഴിയാതെ കൊല്ലം നഗരം

കൊല്ലം: ചിന്നക്കട അടിപ്പാത തുറന്ന് ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും ഗതാഗതക്കുരുക്കഴിയാതെ നഗരം. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ നിര്‍മിച്ച അടിപ്പാതയും മേല്‍പാലവും പൂര്‍ത്തിയായപ്പോള്‍ പരിഹരിക്കപ്പെടേണ്ട പല പ്രശ്നങ്ങളും ഇനിയും ബാക്കിയാണ്. മുനിസിപ്പല്‍ കോംപ്ളക്സിന് മുന്നിലെ ബസ് ടെര്‍മിനല്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടെങ്കിലും എല്ലാം പൂര്‍ണതോതില്‍ എത്തിയിട്ടില്ല. കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിന് അന്നത്തെ മന്ത്രി മഞ്ഞളാംകുഴി അലിയാണ് അടിപ്പാത ഉദ്ഘാടനം ചെയ്തത്. ചിന്നക്കട അടിപ്പാതയും മേല്‍പാലവും മൂലം ഗതാഗതത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ പഠിച്ച് പരിഹരിക്കുമെന്ന് അന്ന് മന്ത്രി പറഞ്ഞത് വെറും ഉദ്ഘാടനപ്രസംഗമായി അവശേഷിച്ചു. അടിപ്പാത കൊണ്ട് നഗരത്തിലെ കുരുക്ക് വലിയ തോതില്‍ അഴിക്കാനായിട്ടില്ല. ഗതാഗതനിയന്ത്രണത്തിലൂടെയാണ് ഇപ്പോള്‍ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറക്കുന്നത്. ഗ്രാന്‍ഡ് തിയറ്ററിന് മുന്നിലൂടെയത്തെുന്ന വാഹനങ്ങള്‍ക്ക് റൗണ്ട് തിരിയാനുള്ള നിരോധം ഇപ്പോഴും നിലനില്‍ക്കുന്നു. ഇങ്ങനെ വരുന്ന വാഹനങ്ങള്‍ സെന്‍റ് ജോസഫ്സ് സ്കൂളിന് മുന്നില്‍ പോയാണ് തിരിഞ്ഞുവരുന്നത്. സ്കൂള്‍ തുറന്നതോടെ രാവിലെയും വൈകീട്ടും ഇവിടെ നിയന്ത്രണാതീതമായ തിരക്കാണ്. വാഹനങ്ങള്‍ കൂടുതലായി വരുന്നത് മൂലമുള്ള കുരുക്ക് ചിന്നക്കട റൗണ്ട് വരെ നീളുന്നുണ്ട്. ഇതിനുള്ള പരിഹാരം ഇതുവരെ കണ്ടത്തൊനായിട്ടില്ല. മേല്‍പാലത്തിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് ഇടത്തോട്ട് തിരിയുന്നതിനും ഇപ്പോള്‍ നിരോധമാണ്. സുഗമമായ യാത്രാസ്വാതന്ത്ര്യം ഇപ്പോഴും നഗരത്തില്‍ ഇല്ലാത്ത അവസ്ഥയാണ്. വികലമായ മേല്‍പാലനിര്‍മാണം മൂലം പലയിടത്തും സ്ഥലം വെറുതെ കിടക്കുന്ന അവസ്ഥയുണ്ട്. ഇവിടെ മിനി പാര്‍ക്കും പാര്‍ക്കിങ്ങിനുള്ള സൗകര്യവും ഏര്‍പ്പെടുത്തുമെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.