വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഇനി കാത്തുനില്‍ക്കേണ്ട

കൊല്ലം: ഇനി വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാഷ് കൗണ്ടറില്‍ കാത്തുനില്‍ക്കേണ്ട. സ്വന്തമായി പണം അടച്ച് രസീത് കൈപറ്റാവുന്ന കാഷ് ഡെപോസിറ്റ് മെഷീന്‍ (സി.ഡി.എം) കൊല്ലത്തും എത്തി. പബ്ളിക് ലൈബ്രറിക്ക് സമീപത്തെ കന്‍േറാണ്‍മെന്‍റ് സെക്ഷന്‍ ഓഫിസിലാണ് സി.ഡി.എം മെഷീന്‍ സ്ഥാപിച്ചത്. ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുന്ന വിധത്തിലാണ് മെഷീന്‍ സ്ഥാപിച്ചത്. കാഷ്യറുടെ സഹായമില്ലാതെ ഉപഭോക്താവിന് കണ്‍സ്യൂമര്‍ നമ്പര്‍ രേഖപ്പെടുത്തി ബില്‍തുക നോട്ടുകളായും ചില്ലറകളായും നിക്ഷേപിക്കാന്‍ കഴിയും. സ്കാനര്‍, നോട്ട്, നാണയം, ചെക് എന്നിവ നിക്ഷേപിക്കാനുള്ള സജ്ജീകരണം മെഷീനിലുണ്ട്. പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ സമീപത്ത് പ്രദര്‍ശിപ്പിച്ചിരിക്കും. ഉപഭോക്താവ് ബില്‍ സ്കാന്‍ ചെയ്യുകയോ കണ്‍സ്യൂമര്‍ ബില്‍ നമ്പര്‍ മോണിട്ടറില്‍ രേഖപ്പെടുത്തുകയോ ചെയ്യാം. സ്കാനിങ്ങോ നമ്പര്‍ രേഖപ്പെടുത്തലോ കഴിഞ്ഞാല്‍ തുക നിക്ഷേപിക്കുന്നത് ചെക്കായോ പണമായോ എന്ന് രേഖപ്പെടുത്തണം. പണമായിട്ടാണെങ്കില്‍ താഴെ നോട്ടും നാണയവും നിക്ഷേപിക്കാനുള്ള അറകളുണ്ട്. പച്ച വെളിച്ചം വന്നാല്‍ നോട്ടുകള്‍ ഓരോന്നായി നിക്ഷേപിക്കണം. മുഴുവന്‍ നോട്ടുകളും നിക്ഷേപിക്കുമ്പോള്‍ ആകെ തുക കമ്പ്യൂട്ടറില്‍ തെളിയും. ഒ.കെ ബട്ടണ്‍ പ്രസ് ചെയ്താല്‍ ബില്‍ പേമെന്‍റ് പൂര്‍ത്തിയാകും. നോട്ടിനൊപ്പം നാണയവും നിക്ഷേപിക്കാന്‍ കഴിയും. ചെക്കാണ് നല്‍കുന്നതെങ്കില്‍ മെഷീന്‍ സ്കാന്‍ ചെയ്ത് സ്ക്രീനില്‍ ദൃശ്യമാക്കും. പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഈ മെഷീനിലൂടെ 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് പണം അടയ്ക്കാം. സി.ഡി.എമ്മിലൂടെയുള്ള ബില്‍ അടയ്ക്കല്‍ ഇടപാടുകള്‍ക്ക് സര്‍വിസ് ചാര്‍ജ് ഈടാക്കില്ല. ബില്‍ അടയ്ക്കുന്നയാളിന്‍െറ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മെഷീനില്‍ കാമറയുമുണ്ട്. കേന്ദ്ര സര്‍ക്കാറിന്‍െറ റീ സ്ട്രക്ചേഡ് ആക്സിലറേറ്റഡ് പവര്‍ ഡവലപ്മെന്‍റ് ആന്‍ഡ് റിഫോംസ് പ്രോഗ്രാമിന്‍െറ ഭാഗമായാണ് കൊല്ലം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഉള്‍പ്പെടെ ആറു ജില്ലകളില്‍ കാഷ് പേമെന്‍റ് മെഷീനുകള്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരം വൈദ്യുതിഭവനിലെ കേന്ദ്രീകൃത കസ്റ്റമര്‍ കെയര്‍ സെന്‍ററില്‍ മെഷീനുകളുടെ സോഫ്റ്റ്വെയര്‍ അപ്ഗ്രഡേഷന്‍ നടത്തിക്കൊണ്ടിരുക്കുകയാണ്. പദ്ധതി വിജയകരമായാല്‍ സംസ്ഥാനത്തെ എല്ലാ പ്രധാന ഓഫിസുകളിലും മെഷീന്‍ സ്ഥാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.