കൊട്ടാരക്കര: അഞ്ചല്‍ ആര്‍.ഒ ജങ്ഷനില്‍ കംഫര്‍ട്ട് സ്റ്റേഷന്‍െറ സെപ്റ്റിക് ടാങ്ക് തകര്‍ന്നത് അടിയന്തരമായി നന്നാക്കാന്‍ പഞ്ചായത്ത് അധികൃതരോട് മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചു. കഴിഞ്ഞദിവസം കൊട്ടാരക്കരയില്‍ നടന്ന അദാലത്തിലായിരുന്നു പരാതി പരിഗണിച്ചത്. അടുത്ത സാമ്പത്തികവര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി കംഫര്‍ട്ട്സ്റ്റേഷന്‍ നവീകരിക്കാനും നിര്‍ദേശിച്ചു. തലച്ചിറയില്‍ കശുവണ്ടി ഫാക്ടറി റോഡ് കൈയേറിയെന്ന പരാതിയും കമീഷന്‍ പരിഗണിച്ചു. കൈയേറ്റം നടന്നിട്ടുണ്ടെന്നും ഇതൊഴിപ്പിക്കാന്‍ പഞ്ചായത്ത് സമിതിക്ക് ഉത്തരവ് നല്‍കിയതായും തഹസില്‍ദാര്‍ കമീഷനെ അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ നഷ്ടങ്ങളുണ്ടായവര്‍ക്ക് സഹായം ലഭിച്ചില്ളെന്ന പരാതിയില്‍ അടിയന്തര നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചു. പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീ ഗര്‍ഭിണിയാവുകയും ചികിത്സ നിഷേധിക്കുകയും ചെയ്തെന്ന പരാതിയില്‍ കമീഷന്‍ റിപ്പോര്‍ട്ട് തേടി. കടയ്ക്കല്‍ സ്വദേശിനിയുടെ പരാതിയില്‍ കടയ്ക്കല്‍ താലൂക്കാശുപത്രി സൂപ്രണ്ട്, ഡി.എം.ഒ, കടയ്ക്കല്‍ സി.ഐ എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കമീഷന്‍ നിര്‍ദേശിച്ചു. ചിതറയില്‍ വികലാംഗരായ വീട്ടുകാരുടെ സഞ്ചാരത്തിന് തടസ്സമായ വൈദ്യുതി പോസ്റ്റ് മാറ്റാത്തതിനെക്കുറിച്ച് കെ.എസ്.ഇ.ബി അസി. എന്‍ജിനീയര്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കാനും കമീഷന്‍ നിര്‍ദേശിച്ചു. പോസ്റ്റ് മാറ്റാനാവശ്യമായ പണം പഞ്ചായത്ത് അടച്ചിട്ടും വൈദ്യുതി പോസ്റ്റ് മാറ്റിയിരുന്നില്ല. അദാലത്തില്‍ കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ പരാതികള്‍ കേട്ടു. 46 പരാതികള്‍ പരിഗണിച്ചതില്‍ 10 എണ്ണം തീര്‍പ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.