കൊല്ലം ബൈപാസ്: കുരീപ്പുഴ കടവൂര്‍ ഭാഗത്ത് മെറ്റല്‍ നിരത്തിത്തുടങ്ങി

അഞ്ചാലുംമൂട്: കൊല്ലം ബൈപാസിന്‍െറ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുരീപ്പുഴ കടവൂര്‍ ഭാഗത്ത് റോഡിനായി മെറ്റല്‍ നിരത്തിത്തുടങ്ങി. കല്ലുംതാഴം മുതല്‍ കടവൂര്‍, കാവനാട് വരെയുള്ള ഭാഗത്താണ് റോഡില്‍ മെറ്റല്‍ നിരത്തല്‍ ജോലി പുരോഗമിക്കുന്നത്. റോഡ് നിര്‍മാണത്തിന് തടസ്സമായി കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ ഇനിയും മാറ്റിയിട്ടില്ല. രണ്ടുവര്‍ഷത്തിനകം ബൈപാസ് പൂര്‍ത്തിയാകുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിന്‍െറ ഭാഗമായി ജില്ലയുടെ ഏറ്റവും വലിയ പാലത്തിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആരംഭിച്ചു. അഷ്ടമുടി കായലിന് കുറുകെ 876 മീറ്റര്‍ നീളമുള്ള കണ്ടച്ചിറ മങ്ങാട് കായല്‍വാരം മുതല്‍ തൃക്കടവൂര്‍ കോട്ടയ്ക്കകം പാലത്തിന്‍െറ പണിയാണ് നടക്കുന്നത്. പാലത്തിന്‍െറ പൈലിങ് ജോലികളുടെയും തൂണുകളുടെയും അവസാനഘട്ടത്തിലാണ്. ഇതോടൊപ്പം തൃക്കടവൂര്‍ കുരീപ്പുഴയില്‍ നിന്നും കാവനാട് ആല്‍ത്തറമൂടിന് സമീപം കണിയാംകടവ് വരെയുള്ള അരവിള പാലത്തിന്‍െറയും നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. 575 മീറ്ററാണ് അരവിള പാലത്തിന്‍െറ നീളം. ഇതിനുപുറമേ കടവൂരില്‍ നൂറുമീറ്റര്‍ നീളത്തില്‍ മറ്റൊരു പാലം കൂടി ഉണ്ടാകും. പാലങ്ങള്‍ പൂര്‍ത്തിയായാല്‍ റോഡിന്‍െറ നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും. വെള്ളക്കെട്ടായ പ്രദേശങ്ങള്‍ മണ്ണിട്ട് നികത്തുന്ന ജോലികളും പുരോഗമിക്കുന്നുണ്ട്. കൊല്ലം ദേശീയപാതയില്‍ കാവനാട് മുതല്‍ മേവറം വരെ വരുന്ന 13 കിലോമീറ്റര്‍ പാതയാണ് 277 കോടി രൂപയില്‍ പൂര്‍ത്തിയാക്കുന്നത്. നിലവില്‍ 12 മീറ്റര്‍ വീതിയിലാണ് പാലത്തിന്‍െറ നിര്‍മാണം. ദേശീയപാത വികസനത്തിന് കേന്ദ്രവും സംസ്ഥാനവും തുല്യമായി പണം ചെലവഴിക്കുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണ് കൊല്ലം ബൈപാസ്. നഗരത്തിനുള്ളിലെ തിരക്ക് കുറക്കാനായി 1971ല്‍ ടി.കെ. ദിവാകരന്‍ പൊതുമരാമത്തു മന്ത്രിയായിരുന്ന സമയത്താണ് കൊല്ലം ബൈപാസ് എന്ന ആശയം നിലവില്‍ വന്നത്. ഈ സമയത്ത് ഓലയില്‍, തേവള്ളി, വെള്ളയിട്ടമ്പലം വഴിയാണ് അന്നത്തെ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. എന്നാല്‍, പിന്നീട് മേവറം, കല്ലുംതാഴം, കടവൂര്‍, കാവനാട് വഴി ആക്കുകയായിരുന്നു. മേവറം മുതല്‍ കല്ലുംതാഴം വരെയുള്ള 4.55 കി.മീ ദൂരം പണിപൂര്‍ത്തിയാക്കി 2000ലാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.