വീട് വെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമി മുന്‍ ബ്ളോക് പ്രസിഡന്‍റ് മറിച്ചുവിറ്റെന്ന്

വര്‍ക്കല: പട്ടികജാതി വികസന വകുപ്പില്‍നിന്ന് ലഭിച്ച ധനസഹായത്താല്‍ വാങ്ങിയ ഭൂമി മുന്‍ വര്‍ക്കല ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മറിച്ചുവിറ്റെന്ന് ആരോപണം. കൂടാതെ, വാങ്ങിയ ഭൂമിയില്‍ വീട് നിര്‍മിക്കാതെ ഭവനനിര്‍മാണത്തിന് ഒരു ലക്ഷം രൂപ കൈപ്പറ്റിയതായും കോണ്‍ഗ്രസ് ബ്ളോക് ജനറല്‍ സെക്രട്ടറി വെട്ടൂര്‍ ബിനു, വെട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റും ഡി.സി.സി അംഗവുമായ അഡ്വ. അസിം ഹുസൈനും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബ്ളോക് പഞ്ചായത്തുമായും പട്ടികജാതി വികസനവകുപ്പുമായുമുണ്ടാക്കിയ കരാര്‍ ലംഘിച്ചതിലും സര്‍ക്കാറില്‍നിന്ന് വ്യാജരേഖകള്‍ നല്‍കി പണം തട്ടിയതിലും അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു. 2010 ലാണ് വര്‍ക്കല ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന വി. റീനക്ക് കിടപ്പാടം നിര്‍മിക്കുന്നതിനായി പട്ടികജാതി ക്ഷേമ വികസന പദ്ധതി പ്രകാരം വര്‍ക്കല ബ്ളോക് പഞ്ചായത്ത് ഭൂമി വാങ്ങാന്‍, 19,500 രൂപ അനുവദിച്ചത്. ഇരുപ്രകാരമാണ് ചെറുന്നിയൂര്‍ വില്ളേജില്‍ മൂന്ന് സെന്‍റ് സ്ഥലം വാങ്ങിയതും സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടതും. ഈ ഭൂമി ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ ‘ഭൂരഹിതര്‍ക്ക് ഭൂമി’ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ച കല്ലുമലക്കുന്ന് സ്വദേശിനിയായ സുജാതക്ക് വന്‍തുകക്ക് മറിച്ചുവിറ്റുവെന്നാണ് ആക്ഷേപം. കൂടാതെ, 2010-11 ല്‍ ഭവനനിര്‍മാണത്തിന് പട്ടികജാതി വികസന വകുപ്പില്‍നിന്നും ഭവന നിര്‍മാണത്തിനുള്ള ആനുകൂല്യമായി ഒരു ലക്ഷം രൂപ റീന കൈപ്പറ്റിയെങ്കിലും വീട് നിര്‍മിച്ചില്ളെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച രേഖകള്‍ സഹിതം ആരോപിക്കുന്നു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന റീനക്കും ഭര്‍ത്താവിനും കുടുംബ ഓഹരിയായി വസ്തുവൊന്നുമില്ളെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കിയാണ് ഗുണഭോക്തൃ പട്ടികയില്‍ കടന്നുകൂടിയത്. കൂടാതെ, ആനുകൂല്യം വാങ്ങി പ്രമാണം ചെയ്ത വസ്തുവില്‍ വീട് പണിയുടെ ഓരോ ഘട്ടവും പൂര്‍ത്തിയാക്കിയതായി സത്യവാങ്മൂലവും അധികൃതര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, ആനുകൂല്യത്താല്‍ വാങ്ങിയ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതെയാണ് നാല് ഗഡുക്കളായി ഒരു ലക്ഷം രൂപ റീന കൈപ്പറ്റിയതെന്ന് വിവരാവകാശ രേഖകളും വ്യക്തമാക്കുന്നുണ്ട്. ഇതിന് വ്യാജരേഖകള്‍ സമര്‍പ്പിച്ചത് അംഗീകരിച്ച് പണം നല്‍കിയ ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും നേതാക്കള്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ആനുകൂല്യം അവിഹിതമായി വ്യാജരേഖകളുടെ പിന്‍ബലത്തില്‍ സമ്പാദിച്ചതിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കോണ്‍ഗ്രസ് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും വെട്ടൂര്‍ ബിനുവും അഡ്വ. അസീം ഹുസൈനും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.