ശാസ്താംകോട്ട തടാകതീരം സാമൂഹികവിരുദ്ധരുടെ താവളം

ശാസ്താംകോട്ട: ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്‍െറ തീരപ്രദേശത്തെ കുന്നിന്‍മടക്കുകള്‍ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായി. മദ്യപാനവും അനാശാസ്യവും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടക്കുന്നിടത്തുനിന്ന് കേവലം 100 മീറ്റര്‍ മാത്രം അകലത്താണ് ശാസ്താംകോട്ട പൊലീസ്സ്റ്റേഷന്‍. എങ്കിലും ഈ ഭാഗങ്ങളിലേക്ക് പൊലീസ് ശ്രദ്ധിക്കാറേയില്ല. മദ്യലഹരിയില്‍ തടാകതീരത്തെ പുല്‍മേടുകള്‍ക്ക് തീയിടുന്നതും പതിവായിട്ടുണ്ട്. 38 കുന്നുകള്‍ക്ക് നടുവിലായാണ് ശാസ്താംകോട്ട ശുദ്ധജലതടാകം. ഓരോ കുന്നും ചേരുന്നിടം വലിയ മടക്കുകളായി രൂപപ്പെട്ടുകിടക്കുകയാണ്. മദ്യപാനത്തിനും മറ്റുമായി നിരവധിപേര്‍ തടാകതീരത്ത് എത്താറുണ്ട്. ഇവര്‍ തടാകത്തിലേക്ക് ഒഴിഞ്ഞ മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നതും ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതും പതിവാണ്. സംരക്ഷിത പ്രകൃതി സമ്പത്ത് എന്ന നിലയില്‍ യന്ത്രവത്കൃത യാനങ്ങള്‍ പോലും നിരോധിച്ചിട്ടുള്ള തടാകത്തിന്‍െറ അടിത്തട്ടില്‍ ആയിരക്കണക്കിന് ഒഴിഞ്ഞ മദ്യക്കുപ്പികളാണ് ഇപ്പോഴുള്ളത്. തടാകതീരത്തെ വിശാലമായ പുല്‍പ്പടര്‍പ്പുകള്‍ കടുത്ത വേനലില്‍ ഉണങ്ങിക്കിടക്കുകയാണ്. ചെറുതായൊന്ന് തീ കൊടുത്താല്‍ മിനിറ്റുകള്‍ക്കകം വ്യാപിക്കും. കഴിഞ്ഞദിവസം ഇങ്ങനെ ഉണ്ടാക്കിയ തീയണക്കാന്‍ മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്സ് സംഘം ഒന്നരമണിക്കൂറിലധികം ക്ളേശിക്കേണ്ടിവന്നു. പൊലീസ് സ്റ്റേഷനും കോടതി സമുച്ചയവും സിവില്‍സ്റ്റേഷനും സ്ഥിതിചെയ്യുന്ന ഭാഗം വരെ തീ പടര്‍ന്നിരുന്നു. തടാക തീരത്തെ കുന്നിന്‍മുകളിലാണ് ശാസ്താംകോട്ട പൊലീസ് സ്റ്റേഷന്‍. എന്നാല്‍, പൊലീസ് ഇവിടേക്ക് നോക്കാറേയില്ളെന്നതാണ് ഇതുവരെയുള്ള അനുഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.