കുന്നിക്കോട്: വേനല്‍ക്കാലത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ആവിഷ്കരിച്ച പൂക്കുന്നിമല കുടിവെള്ളപദ്ധതി ഇത്തവണയും യാഥാര്‍ഥ്യമായില്ല. പ്രഖ്യാപനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് നാല് വര്‍ഷമായി കാത്തിരിക്കുകയാണ് നാട്ടുകാര്‍. കേന്ദ്ര വിഹിതം ഉള്‍പ്പെടുത്തി പൂക്കുന്നിമലയില്‍ കുടിവെള്ള പ്ളാന്‍റ് എന്ന പ്രഖ്യാപനം വന്നതിനുപിന്നാലെ പട്ടാഴി, പട്ടാഴി വടക്ക്, തലവൂര്‍ പഞ്ചായത്തുകളിലെ ചെറുകിട പദ്ധതികളെല്ലാം ഉപേക്ഷിച്ചു. 2011ല്‍ ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. എന്നാല്‍, നിരവധി തവണ ഈ പ്രഖ്യാപനത്തിന് മാറ്റമുണ്ടായി. കല്ലടയാറ്റില്‍ കിണര്‍ സ്ഥാപിക്കുകയും അതില്‍ നിന്നും ജലം പൂക്കുന്നിമലയുടെ അടിവാരത്തുള്ള ശുദ്ധീകരണ പ്ളാന്‍റില്‍ എത്തിക്കുകയും ചെയ്യും. അവിടെ നിന്ന് മലയുടെ മുകളിലുള്ള ടാങ്കില്‍ എത്തിച്ച് വിതരണത്തിന് സാധ്യമാക്കുന്നതാണ് പദ്ധതി. 90 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് പൂക്കുന്നിമലയില്‍ നിര്‍മിച്ചത്. പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂര്‍ പഞ്ചായത്തുകള്‍ക്കാണ് ഒന്നാം ഘട്ടപ്രവര്‍ത്തനങ്ങളിലൂടെ ജലം എത്തിക്കുന്നത്. രണ്ടാംഘട്ടത്തില്‍ മൈലം പഞ്ചായത്തിനെ ഭാഗമാക്കി ഗാര്‍ഹിക കണക്ഷനുകളും നല്‍കും. 36 കോടി രൂപയായിരുന്നു പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. 2014 ആഗസ്റ്റില്‍ പദ്ധതി കമീഷന്‍ ചെയ്യുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. ഒടുവില്‍ കഴിഞ്ഞ ആഗസ്റ്റില്‍ ട്രയല്‍ റണ്‍ നടത്താനായിരുന്നു പരിപാടി. പൈപ്പിടലിനുണ്ടായ കാലതാമസം കാരണം അതും നടപ്പായില്ല. ഇതോടെ മൂന്ന് പഞ്ചായത്തുകളിലെയും നിരവധിയാളുകളാണ് ദുരിതത്തിലായത്. പലതവണ പദ്ധതി കമീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സമരങ്ങളും നടന്നിരുന്നു. പുതിയ പദ്ധതി നിലവില്‍ വന്നതോടെ പട്ടാഴി വടക്കേക്കര പഞ്ചായത്തിലേക്ക് ജലം എത്തിച്ചിരുന്ന ഏഴംകുളം കുടിവെള്ളപദ്ധതിയും നിലച്ചു. വേനല്‍ ശക്തമാകുന്നതോടെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് ജലം ശേഖരിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.