കരുനാഗപ്പള്ളി: തഴവ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം. പഴയതും പുതിയതുമായ കുടിവെള്ള വിതരണ പദ്ധതികള്‍ ജനങ്ങള്‍ക്ക് പൂര്‍ണമായും പ്രയോജനപ്പെടാത്ത അവസ്ഥയിലാണ്. പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒമ്പത്,10,11 വാര്‍ഡുകളിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായി 2015 ജൂലൈ 13ന് ഉദ്ഘാടനം ചെയ്ത പാവുമ്പ കുടിവെള്ള പദ്ധതി ആറുമാസമായിട്ടും ജലവിതരണം നടത്താനാകാതെ മുടങ്ങിക്കിടക്കുകയാണ്. കെ.സി. വേണുഗോപാല്‍ എം.പിയുടെ വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 60 ലക്ഷത്തോളം രൂപ വിനിയോഗിച്ച് കുടിവെള്ള സംഭരണിയും കിണറും സ്ഥാപിച്ചെങ്കിലും ഹൗസ് കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുപോലും നടപ്പാക്കാനാകാത്ത നിലയിലാണ്. രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിക്കായി 25 ലക്ഷം രൂപയാണ് വകയിരുത്തിയത്. പ്രധാന പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചതല്ലാതെ വീടുകളിലേക്കുള്ള കണക്ഷനുകള്‍ നല്‍കാന്‍ ഇതുവരെ കഴിയാത്തതിനാല്‍ ഈ വാര്‍ഡുകളൊക്കെ കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക് നീങ്ങുകയാണ്. 40 വര്‍ഷക്കാലം മുമ്പ് സ്ഥാപിച്ച അഴകിയകാവ് കുടിവെള്ള പദ്ധതി പഞ്ചായത്തിലുണ്ടെങ്കിലും പലയിടത്തും പൈപ്പുകള്‍ പൊട്ടിയും ദ്രവിച്ചും നാശോന്മുഖമായത് കാരണം ഇതും സ്തംഭിക്കുന്ന സ്ഥിതിയാണ്. പഴയ പൈപ്പ് ലൈനിലേക്ക് പുതിയ പദ്ധതി ബന്ധിപ്പിച്ചതും വിനയായിട്ടുണ്ട്. കനത്തപ്രഷറില്‍ വെള്ളം പമ്പ് ചെയ്താല്‍ തന്നെ പൈപ്പുകള്‍ പൊട്ടുന്നത് ഇവിടെ പതിവാണ്. 18 പിരിവരെ തുറന്ന് പമ്പ് ചെയ്യാന്‍ കഴിയുമെങ്കിലും പൈപ്പുകളുടെ കാലപ്പഴക്കം കാരണം ഇപ്പോള്‍ നാലുപിരി വരെ മാത്രം തുറന്നാണ് പമ്പിങ്. വെള്ളത്തിന് പ്രഷര്‍ കുറവായതു കാരണം പാവുമ്പ ചിറക്കല്‍ ഭാഗത്ത് ശുദ്ധജല ക്ഷാമം രൂക്ഷമായിരിക്കുകയാണ്. പഴയ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള നിവേദനം എം.എല്‍.എ വഴിയും അല്ലാതെയും വാട്ടര്‍ അതോറിറ്റിക്ക് മുന്നിലത്തെിയെങ്കിലും അനുമതി ആയിട്ടില്ളെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. പഞ്ചായത്തോ ബ്ളോക്കോ ജില്ലാ പഞ്ചായത്തോ ഇതിനാവശ്യമായ ഫണ്ടനുവദിക്കാന്‍ നടപടികളും കൈകൊള്ളുന്നില്ല. ശുദ്ധജല വിതരണത്തിനുള്ള സാഹചര്യം ഒരുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികളൊന്നും ഉണ്ടായിട്ടില്ളെങ്കില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാകും പഞ്ചായത്ത് നിവാസികള്‍ക്ക് നേരിടേണ്ടിവരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.