കൊല്ലം: വികസനസംരംഭങ്ങള്‍ വിജയിക്കാന്‍ പുതിയ തൊഴില്‍ സംസ്കാരം അനിവാര്യമാണെന്ന് ഇ. ശ്രീധരന്‍. ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ഡോ. കെ.പി. നായര്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മയുടെ സംസ്കാരം വളര്‍ത്തിയെടുക്കാനായതാണ് കൊങ്കണ്‍ റെയില്‍വേ, ഡല്‍ഹി മെട്രോ, പാമ്പന്‍ പാലം തുടങ്ങിയ ബൃഹത്സംരംഭങ്ങള്‍ വിജയത്തിലത്തെിച്ചത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നിശ്ചിതസമയത്തിനുള്ളില്‍ ചെലവ് അധികരിക്കാതെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനായി. പ്രവൃത്തി വിജയത്തിലത്തൊന്‍ സാമൂഹികപ്രതിബദ്ധത അനിവാര്യമാണ്. കൂടെ കഠിനാധ്വാനവും സാങ്കേതികജ്ഞാനവും ഉണ്ടാകണം. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ലഭിക്കുന്ന വേതനം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവഴിക്കുന്നത്. റെയില്‍വേയില്‍നിന്ന് ലഭിക്കുന്ന പെന്‍ഷന്‍ തുകകൊണ്ടാണ് താന്‍ ജീവിതചെലവുകള്‍ നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. നായേഴ്സ് ആശുപത്രിയുടെ 48ാമത് സ്കൂള്‍ ഓഫ് നഴ്സിങ്ങിന്‍െറ 23ാമത് വാര്‍ഷികത്തിന്‍െറ ഭാഗമായി ഡോ. നായേഴ്സ് ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ. ശിവരാമകൃഷ്ണപിള്ള അവാര്‍ഡ് സമ്മാനിച്ചു. ആശുപത്രി ഡയറക്ടര്‍ ഡോ. പി. മോഹന്‍നായരില്‍നിന്ന് വൈദ്യശാസ്ത്ര രംഗത്തെ സമഗ്രസംഭാവനക്കുള്ള അവാര്‍ഡ് ഡോ. എം. കൃഷ്ണന്‍നായര്‍ക്കുവേണ്ടി ഡോ. രാമനുണ്ണി ഏറ്റുവാങ്ങി. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. സമ്മേളനം എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനംചെയ്തു. എന്‍.എ.ബി.എ സേഫ്- ഒന്ന് സര്‍ട്ടിഫിക്കേഷന്‍ ഡോ. ഡോ. പി മോഹന്‍നായര്‍ക്ക് ഇ. ശ്രീധരന്‍ കൈമാറി. പെര്‍ഫോമന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ വിതരണം ചെയ്തു. എക്സിബിഷന്‍ അവാര്‍ഡുകള്‍ പി. ബാലചന്ദ്രനും സ്കോളര്‍ഷിപ്പുകള്‍ പ്രഫ. ബി. ശരത്ചന്ദ്രന്‍ നായരും വിതരണംചെയ്തു. ആശുപത്രി ഡെപ്യൂട്ടി ജി.എം വി.ബി. ചന്ദ്രശേഖരന്‍ റിപ്പോര്‍ട് അവതരിപ്പിച്ചു. ദൃശ്യബാബു സ്വാഗതവും നിഷ സജീവ് നന്ദിയുംപറഞ്ഞു. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.