ജീവനക്കാര്‍ കുറവ്: പുനലൂര്‍ താലൂക്ക് ആശുപത്രി പ്രവര്‍ത്തനം താളംതെറ്റുന്നു

പുനലൂര്‍: ഡോക്ടര്‍മാരടക്കം ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നു. ദിവസവും ഒ.പി വിഭാഗത്തില്‍ 2500ഓളവും കിടത്തി ചികിത്സക്ക് 250ഓളവും രോഗികളുള്ള ആശുപത്രിയില്‍ കാന്‍സര്‍ചികിത്സക്ക് അടക്കം സംവിധാനം ഉണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും സംസ്ഥാനത്ത് എണ്ണപ്പെട്ട ആശുപത്രിയാണിത്. ജില്ലാ ആശുപത്രി കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ഇവിടെ ഒരിക്കലും ആവശ്യത്തിനുള്ള ഡോക്ടര്‍മാര്‍ ഉണ്ടാകാറില്ല. ഇതുകാരണം അച്ചന്‍കോവില്‍ പോലുള്ള ദൂരെ ദിക്കില്‍ നിന്നത്തെുള്ള ആദിവാസികളടക്കം ഒ.പിയില്‍ ചികിത്സ ലഭിക്കണമെങ്കില്‍ മണിക്കൂറുകള്‍ കാത്ത് നില്‍ക്കണം. ഡോക്ടര്‍മാരുടെ 19 തസ്തികയാണ് ഇവിടുള്ളത്. നിലവില്‍ ഫിസിഷ്യന്‍, ഇ.എന്‍.റ്റി, ഗൈനക്കോളജി എന്നീ വിഭാഗത്തില്‍ ഓരോ ഡോക്ടര്‍മാരുടെ കുറവുണ്ട്. കൂടാതെ നഴ്സിങ് സൂപ്രണ്ട്, രണ്ട് ഫാര്‍മസിസ്റ്റ്, 12 ക്ളീനിങ് സ്റ്റാഫ് തുടങ്ങിയ ഒഴിവുമുണ്ട്. പുനലൂര്‍, പത്തനാപുരം താലൂക്കുകളിലെ രോഗികള്‍ പ്രധാനമായും എത്തുന്ന ഈ ആശുപത്രിയില്‍ രോഗികളുടെ എണ്ണം കണക്കാക്കിയാല്‍ നിലവിലുള്ളതിന്‍െറ ഇരട്ടി ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ആവശ്യമാണെന്ന് അധികൃതര്‍ പറയുന്നു. നിലവിലുള്ള ഡോക്ടര്‍മാരില്‍ ഒരാളെ പോസ്റ്റ്മോര്‍ട്ടം ഡ്യൂട്ടിക്ക് നിയമിക്കും. കോടതികളിലെ കേസുമായി ബന്ധപ്പെട്ടും ഏതെങ്കിലും ഡോക്ടര്‍മാര്‍ മിക്ക ദിവസവും ആശുപത്രിയിലുണ്ടാവില്ല. ഏതെങ്കിലും ഡോക്ടര്‍മാര്‍ അവധിയെടുത്താല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ആകെ തടസ്സപ്പെടും. 1961ലെ സ്റ്റാഫ് പാറ്റേണ്‍ പരിഹരിക്കാതെ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാനാകില്ളെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, രോഗികളുടെ തിരക്കും മറ്റും പരിഗണിച്ച് ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. പനി സീസണിലാണ് ഡോക്ടര്‍മാരുടെ കുറവ് രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. ഡോക്ടറെ കാണാന്‍ ശീട്ടെടുത്ത് രണ്ടും മൂന്നു മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ടി വരുന്നു. ജീവനക്കാരുടെ കുറവും വിദഗ്ധ ഡോക്ടമാരില്ലാത്തതും കാരണം ചെറിയ അപകടങ്ങളില്‍പെടുന്നവരെപ്പോലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന രീതിയാണ് അധികൃതര്‍ സ്വീകരിക്കുന്നത്. പുനലൂര്‍ ശബരിമല തീര്‍ഥാടകരുടെ ഇടത്താവളം കൂടിയായതിനാല്‍ കാര്‍ഡിയോളജി വിഭാഗം ഈ ആശുപത്രിയില്‍ തുടങ്ങണമെന്ന ഏറെക്കാലമായുള്ള ആവശ്യവും പരിഗണിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.