ബാഗിങ് തൊഴിലാളി പ്രശ്നം: ഐ.ആര്‍.ഇ യൂനിറ്റ് ഹെഡിനെ മണിക്കൂറുകള്‍ ഉപരോധിച്ചു

ചവറ: ബാഗിങ് തൊഴിലാളികളുടെ തൊഴില്‍പ്രശ്നത്തിന് പരിഹാരം കാണാന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടാകാതായതോടെ യൂനിയനുകള്‍ ഐ.ആര്‍.ഇ യൂനിറ്റ് ഹെഡിനെ മണിക്കൂറുകളോളം ഉപരോധിച്ചു. മാസം 26 ദിവസത്തെ തൊഴില്‍ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഐ.ആര്‍.ഇയില്‍ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച ചര്‍ച്ചക്ക് വിളിച്ചത്. വര്‍ഷങ്ങളായി യൂനിയനുകള്‍ ആവശ്യപ്പെടുന്നതാണ് 26 ദിവസത്തെ തൊഴില്‍. ഇക്കാര്യം ലേബര്‍ കമീഷനില്‍ ഉന്നയിച്ചെങ്കിലും പരിഹാരം കണ്ടില്ല. കഴിഞ്ഞ ദിവസം കമ്പനി മാനേജ്മെന്‍റും തൊഴിലാളി യൂനിയന്‍ നേതാക്കളുമായി ഗെസ്റ്റ്ഹൗസില്‍ ചര്‍ച്ച നടന്നെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്മെന്‍റ് തയാറായില്ല. 20 ദിവസത്തെ തൊഴിലെങ്കിലും നല്‍കണമെന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം യൂനിയന്‍ ആവശ്യപ്പെട്ടെങ്കിലും അതും അംഗീകരിച്ചില്ല. തുടര്‍ന്നാണ് തിങ്കളാഴ്ച വീണ്ടും ചര്‍ച്ചക്ക് വിളിച്ചത്. കമ്പനി ഗെസ്റ്റ് ഹൗസില്‍ വൈകീട്ട് മൂന്നിന് ആരംഭിച്ച ചര്‍ച്ചയില്‍ വൈകീട്ടായിട്ടും തീരുമാനമുണ്ടാകാതായതോടെയാണ് പ്രതിനിധികള്‍ ഐ.ആര്‍.ഇ ഹെഡിനെ ഓഫിസിനുള്ളില്‍ തടഞ്ഞത്. രാത്രി 7.30 ആയിട്ടും ഉപരോധം അവസാനിപ്പിക്കാന്‍ തയാറാകാതായതോടെ മാനേജ്മെന്‍റ് ഇടപെട്ടു. 20 ദിവസം യൂനിയന്‍ ആവശ്യപ്പെട്ട പ്രകാരം തൊഴില്‍ നല്‍കാമെന്ന് ധാരണയായതോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ ടി. മനോഹരന്‍, രാജേന്ദ്രന്‍ പിള്ള, ഫിലിപ്പോസ്, ഓമനക്കുട്ടന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.