കൊട്ടാരക്കര: ബസുകളും സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ട് നാടോടിസ്ത്രീകള്‍ പിടിയില്‍. കോയമ്പത്തൂര്‍ പുള്ളയാര്‍കോവില്‍ തെരുവില്‍ (ഗാന്ധിപുരം റെയില്‍വേ പുറമ്പോക്ക്) താമസിക്കുന്ന മാരിയമ്മ (45), ഉഷ (29) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. വല്ലം, കോക്കാട് സ്വദേശിനികളായ രണ്ടുപേരുടെ എ.ടി.എം കാര്‍ഡും പണമടങ്ങിയ പഴ്സും ബസ് യാത്രയില്‍ മോഷണം പോയിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ബസ് സ്റ്റാന്‍ഡുകളിലും തിരക്കുള്ള ബസുകളിലും കയറി മാല, പഴ്സ് എന്നിവ മോഷ്ടിക്കലാണ് ഇവരുടെ പതിവെന്ന് പൊലീസ് പറഞ്ഞു. ഓച്ചിറ, കിഴക്കേകല്ലട, പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ പറഞ്ഞ പേരും തമിഴ്നാട്ടിലെ വിലാസവും പൊലീസ് അന്വേഷിച്ചുവരുകയാണ്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്ന് സംശയിക്കുന്നു. കഴിഞ്ഞദിവസം കൊട്ടാരക്കര പുലമണ്‍ ബസ്സ്റ്റാന്‍ഡിലെ ഓട്ടോതൊഴിലാളികളാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന നല്‍കിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കൊട്ടാരക്കര ഡിവൈ.എസ്.പി എ. അശോകന്‍െറ നേതൃത്വത്തിലുള്ള ആന്‍റി തെഫ്റ്റ് സ്ക്വാഡും പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കൊട്ടാരക്കര എസ്.ഐ ശിവപ്രകാശ്, ആന്‍റി തെഫ്റ്റ് എസ്.ഐ ബിനോജ്, എസ്.ഐമാരായ അയ്യൂബ്, ജോസ്, സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ഷാജഹാന്‍, ശിവശങ്കരപ്പിള്ള, എസ്.പി.ഒമാരായ അജയകുമാര്‍, ആഷിര്‍ കോഹൂര്‍, രാധാകൃഷ്ണപിള്ള എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.