കൊല്ലം: ചാമക്കട സോഡിയാക് ബാറിനു സമീപം യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രധാനപ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ഈസ്റ്റ് വില്ളേജില്‍ വടക്കുംഭാഗം ചേരിയില്‍ തുരുത്തില്‍പുരയിടത്തില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍െറ മകന്‍ സിജോയെ (23) കുത്തിക്കൊന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളാണ് അറസ്റ്റിലായത്. മുഖ്യപ്രതി കൊല്ലം വെസ്റ്റ് വലിയകട ചേരിയില്‍ ജോനകപ്പുറം കടപ്പുറം പുറംപോക്കില്‍ സനു എന്നുവിളിക്കുന്ന സനോഫര്‍( 26), കച്ചേരി വാര്‍ഡില്‍ കോട്ടമുക്ക് കളരിപുരയിടത്തില്‍ അജ്മല്‍ (26) എന്നിവരെയാണ് ഈസ്റ്റ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. പ്രദീപ്കുമാറിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളിലൊരാളായ കൊല്ലം മുണ്ടയ്ക്കല്‍ തേക്കേവിള സ്വദേശി ഷബിന്‍ ഓടിച്ച ഇന്നോവക്ക് സൈഡ് കൊടുക്കാത്തതിലുള്ള വിരോധമാണ് സിജോയുടെ കൊലപാതകത്തില്‍ കലാശിച്ചത്. സിജോയെ കുത്തിക്കൊലപ്പെടുത്തിയ സനോഫറും അജ്മലും തമിഴ്നാട്ടിലും മറ്റും ഒളിവില്‍ കഴിയുകയായിരുന്നു. 2010ല്‍ കൊല്ലം എ.ജെ ഹാളില്‍ വിവാഹ സല്‍ക്കാരചടങ്ങില്‍ അതിക്രമിച്ചുകയറി മോഹന്‍കുമാര്‍ എന്ന ആളെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് സനോഫര്‍. സിജോയെ കൊലപ്പെടുത്തിയശേഷം കത്തി കൊല്ലം തോട്ടിലെറിഞ്ഞിരുന്നു. ഇവിടെ പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ കത്തി കണ്ടെടുത്തു. ഈസ്റ്റ് എസ്.ഐ ആര്‍. രാജേഷ്കുമാര്‍, എസ്.ഐ കെ.പി രാജന്‍ലാല്‍, ശിവപ്രസാദന്‍പിള്ള, എ.എസ്.ഐ അശോക് കുമാര്‍, എസ്.സി.പി ഒ രാജ്മോഹന്‍, ബിജു, ബാബു, ഷാഡോ പൊലീസ് അംഗങ്ങളായ ജോസ്പ്രകാശ്, ഹരിലാല്‍, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികളായ വടക്കുംഭാഗം ചേരിയില്‍ പുള്ളക്കട പുതുവല്‍പുരയിടത്തില്‍ ഡിറ്റു (24) കൊല്ലം മുണ്ടയ്ക്കല്‍ തേക്കേവിള കമ്പിയിട്ടഴികം ജങ്ഷന് സമീപം ലക്ഷ്മി നഗര്‍ 200ല്‍ ഷാന്‍മന്‍സിലില്‍ ഷബിന്‍ (24), കൊല്ലം വെസ്റ്റ് വലിയകട ജോനകപ്പുറം വലിയപള്ളിക്ക് സമീപം പുത്തന്‍വീട്ടില്‍ ഇര്‍ഷാദ് (24) ലബ്ബയഴികം പുരയിടത്തില്‍ അലിമോന്‍ (23) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.