ജില്ലാ പഞ്ചായത്തിന് വീണ്ടും രാജീവ് ഗാന്ധി ശശാക്തീകരണ്‍ പുരസ്കാരം

കൊല്ലം: മികച്ച ജില്ലാ പഞ്ചായത്തിനുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ രാജീവ് ഗാന്ധി ശശാക്തീകരണ്‍ പുരസ്കാരത്തിന് തുടര്‍ച്ചയായി രണ്ടാം തവണയും കൊല്ലം ജില്ലാ പഞ്ചായത്ത് അര്‍ഹമായി. 2014-15 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്‍െറ അടിസ്ഥാനത്തിലാണ് അവാര്‍ഡ്. 2013-14 ലെ പ്രവര്‍ത്തനത്തിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷവും ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്തിന് തുടര്‍ച്ചയായി രണ്ടുവര്‍ഷം ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്‍െറ പ്രത്യേക പരിശോധനാ സംഘം ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ച് പദ്ധതികള്‍ വിലയിരുത്തിയിരുന്നു. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ നടപ്പാക്കിയ വിവിധ പദ്ധതികളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. ആരോഗ്യ മേഖലയില്‍ നടപ്പാക്കിവരുന്ന സ്വപ്നച്ചിറക് പദ്ധതി പരിശോധനാ സംഘത്തിന്‍െറ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിക്ടോറിയ ആശുപത്രിയില്‍ നടപ്പാക്കിവരുന്ന പദ്ധതി ആരോഗ്യപൂര്‍ണമായ ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ സഹായിക്കുമെന്ന് സംഘം വിലയിരുത്തി. പ്രതിമാസം അഞ്ഞൂറിലേറെ പ്രസവം നടക്കുന്ന ജില്ലാ വിക്ടോറിയാ ആശുപത്രിയില്‍ ജനിച്ചു വീഴുന്ന ഓരോ ശിശുവിനും സമഗ്ര പരിശോധന നടത്തി ജന്മനാലുള്ള വൈകല്യങ്ങള്‍ ഉണ്ടോ എന്ന് കണ്ടത്തെി ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് സ്വപ്നച്ചിറക്. കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ സമഗ്ര നെല്‍കൃഷി വികസനം ജില്ലക്ക് അരി ലഭ്യത ഉറപ്പാക്കിയ പദ്ധതിയാണ്. കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ പച്ചക്കറി വിത്തുല്‍പാദനം, വ്യവസായ മേഖലയില്‍ വനിതകള്‍ക്ക് നടപ്പാക്കിയ ഇ.ഡി.പി ട്രെയ്നിങ്ങും മാര്‍ജിന്‍ മണി ഗ്രാന്‍റും കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് മൊബൈല്‍ മാര്‍ക്കറ്റ് സിസ്റ്റം, തോട്ടത്തറ ഫാമിലെ കുടുംബശ്രീ ട്രെയ്നിങ് സെന്‍റര്‍, ഫിഷറീസ് മേഖലയിലെ അലങ്കാരമത്സ്യക്കൃഷി, ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസം, ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി കിടപ്പിലുള്ള രോഗികള്‍ക്ക് നടപ്പാക്കിയ പാലിയേറ്റിവ് കെയര്‍ സംവിധാനം, ജില്ലാ ആശുപത്രിയില്‍ നടപ്പാക്കി വരുന്ന സൗജന്യ നിരക്കിലുള്ള ഡയാലിസിസ് യൂനിറ്റിന്‍െറ പ്രവര്‍ത്തനം, ക്ഷേമകാര്യ മേഖലയില്‍ നടപ്പാക്കി വന്ന ഗര്‍ഭിണികളായ പട്ടികജാതി വനിതകള്‍ക്കുള്ള പോഷകാഹാര പദ്ധതി എന്നിവയും അവാര്‍ഡിന് അര്‍ഹത നേടുന്നതിന് സഹായിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.