ഗണേഷ്കുമാറിനെതിരായ കേസ് പിന്‍വലിച്ചതില്‍ സി.പി.എമ്മില്‍ ഭിന്നത

പത്തനാപുരം: വി.എസ്. അച്യുതാനന്ദനെതിരെ മോശം പരാമര്‍ശം നടത്തിയതിന് കെ.ബി. ഗണേഷ്കുമാറിനെതിരെ ഡി.വൈ.എഫ്.ഐ നേതാവ് നല്‍കിയ കേസ് പിന്‍വലിച്ചത് സി.പി.എമ്മില്‍ ഭിന്നിപ്പിന് ഇടയാക്കുന്നു. ഗണേഷ്കുമാര്‍ യു.ഡി.എഫിലായിരുന്നപ്പോള്‍ 2011ല്‍ പത്തനാപുരം ടൗണില്‍ നടത്തിയ രാഷ്ട്രീയയോഗത്തിലാണ് പ്രതിപക്ഷ നേതാവായ വി.എസിനെതിരെ മോശമായ വാക്കുകള്‍ ഉപയോഗിച്ചത്. വി.എസ് ഞരമ്പുരോഗിയും കാമഭ്രാന്തനുമാണെന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ സി.പി.എമ്മും എല്‍.ഡി.എഫും സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ത്തുകയും ഗണേഷ്കുമാറിനെ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. വി.എസിനെ ആക്ഷേപിച്ചതിനെതിരെ സി.പി.എം തീരുമാനപ്രകാരം ഡി.വൈ.എഫ്.ഐ പത്തനാപുരം ഏരിയ സെക്രട്ടറിയും ഇപ്പോള്‍ പത്തനാപുരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമായ എസ്. സജീഷാണ് പുനലൂര്‍ കോടതിയില്‍ കേസ് നല്‍കിയത്. ഗണേഷ്കുമാര്‍ എല്‍.ഡി.എഫിനോട് ചേര്‍ന്നതോടെ സി.പി.എം തീരുമാനപ്രകാരം കോടതിയില്‍ നല്‍കിയിരുന്ന കേസ് പിന്‍വലിക്കുകയായിരുന്നു. ഗണേഷ്കുമാര്‍ യു.ഡി.എഫുമായി ഇടഞ്ഞതോടെ ബഹിഷ്കരണം സംസ്ഥാന തലത്തില്‍ നേരത്തേ എല്‍.ഡി.എഫ് പിന്‍വലിച്ചെങ്കിലും പത്തനാപുരത്ത് അടുത്ത കാലം വരേയും ഇതു നിലനിന്നിരുന്നു. ഗണേഷ്കുമാര്‍ ആദ്യം പത്തനാപുരത്ത് മത്സരത്തിന് വന്നപ്പോള്‍ മുതല്‍ സി.പി.എമ്മുമായി പല കേസുകളും ഉണ്ടായിട്ടുണ്ട്. പ്രചാരണത്തിനത്തെിയ സിനിമാതാരങ്ങളെ എല്‍.ഡി.എഫുകാര്‍ ആക്രമിച്ചുവെന്ന കേസ് വിവാദമായിരുന്നു. ഇതെല്ലാം മറന്ന് ഗണേഷ്കുമാറിനെതിരെയുള്ള കേസ് പിന്‍വലിച്ചത് സി.പി.എമ്മിലും യുവജനങ്ങളിലും ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.